സെമിനാരിയിൽ യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബിഷപ്പിന് നാലര വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി

സഭയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, മുന്‍ ബിഷപ്പ് ഗുസ്താവോയുമായി ബന്ധപ്പെട്ട കേസ് സമാനതകളില്ലാത്ത വിധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

അർജന്റീന: സെമിനാരിയില്‍ വൈദിക പഠനത്തിന് എത്തിയ യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അര്‍ജന്റീനയിലെ മുൻ കത്തോലിക്കാ ബിഷപ്പ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടാഴ്ച നീണ്ടുനിന്ന വിചാരണയ്‌ക്ക് ഒടുവിലാണ് സാല്‍റ്റയിലെ കോടതി മുന്‍ അര്‍ജന്റീനന്‍ ബിഷപ്പ് ഗുസ്താവോ സാന്‍ഷേറ്റയെ നാലര വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ഉന്നത പദവി ലഭിച്ച് വത്തിക്കാനിലേക്ക് പോയ ബിഷപ്പിനെതിരായ കേസ് അര്‍ജന്റീനയിലെ കത്തോലിക്കാ സഭയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു.

Also read: 2017 മുതൽ ലൈംഗിക പീഡനം: ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടുതൽ യുവതികൾ രംഗത്ത്

അര്‍ജന്റീന ലാറ്റിന്‍ അമേരിക്കയില്‍ റോമന്‍ കത്തോലിക്ക സഭയ്ക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള രാജ്യമാണ്. സഭയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, മുന്‍ ബിഷപ്പ് ഗുസ്താവോയുമായി ബന്ധപ്പെട്ട കേസ് സമാനതകളില്ലാത്ത വിധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ആരോപണ വിധേയനായ ഗുസ്താവോ സാന്‍ഷേറ്റ സാല്‍റ്റ പ്രവിശ്യയുടെ ഒറാനിലെ ബിഷപ്പ് ആയിരുന്നു. സെമിനാരിയിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുര്‍വിനിയോഗവും സാമ്പത്തിക തിരിമറിയും നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനുമേൽ ചുമത്തിയിരുന്നത്.

ഗുസ്താവോ സാന്‍ഷേറ്റ അര്‍ജന്റീനയില്‍ ഏറ്റവും ആദരണീയനായ ബിഷപ്പ് ആയിരുന്നു. തലസ്ഥാന നഗരത്തിലെ പ്രമുഖ സെമിനാരിയില്‍ ബിഷപ്പായിരിക്കെ, ഗുസ്താവോ സാന്‍ഷേറ്റ വൈദിക പഠനത്തിനായി എത്തിയ ചെറുപ്പക്കാരെ തന്റെ നഗ്നശരീരം മസാജ് ചെയ്യാൻ നിർബന്ധിച്ചിരുന്നതായാണ് സെമിനാരിയിലെ ജോലിക്കാരും, മുന്‍ വൈദിക വിദ്യാർത്ഥികളും കോടതിയില്‍ മൊഴി നല്‍കിയത്.

Share
Leave a Comment