പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാൻ ഭർത്താവിന്റെ പ്രത്യേക ആലിംഗനം: സ്ഫോടനത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാൾ യുവതിയെ കെട്ടിപ്പിടിച്ച് പൊട്ടിത്തെറിച്ചത്.

അഹമ്മദാബാദ്: പിണങ്ങിപ്പോയ ഭാര്യയെ കൊലപ്പെടുത്താൻ ചാവേറായി യുവാവ്. ​ഗുജറാത്ത് സ്വദേശിയായ 45കാരനായ ലാല പാഗി എന്നയാളാണ് ഭാര്യ ശാരദയെ കൊലപ്പെടുത്താൻ നെഞ്ചിൽ ജലാറ്റിൻ സ്റ്റിക് ഘടിപ്പിച്ചെത്തി ഭാര്യയെ കെട്ടിപ്പിടിച്ചു പൊട്ടിത്തെറിച്ചത്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാൾ യുവതിയെ കെട്ടിപ്പിടിച്ച് പൊട്ടിത്തെറിച്ചത്.

ഇയാൾക്ക് എങ്ങനെയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ലഭിച്ചതെന്നും ബോംബ് നിർമ്മിച്ച് എങ്ങനെയാണ് ശരീരത്തിൽ ഘടിപ്പിക്കാൻ വൈദഗ്ധ്യം ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ആദിവാസി മേഖലകളിൽ മത്സ്യം പിടിക്കാൻ ഇത്തരം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗാന്ധിനഗർ റേഞ്ച് ഐജിപി അഭയ് ചുദാസമ പറഞ്ഞു.

45 ദിവസം മുമ്പാണ് ഭർത്താവിനോട് പിണങ്ങി ശാരദ മേഘ്‌രാജ് ടൗണിലെ പിതാവിന്റെ അടുത്തെത്തിയത്. ഇതിനിടയിൽ ഭർത്താവ് ലാല പാഗി പലതവണ ഒത്തുതീർപ്പിന് ശ്രമിച്ചു. എന്നാൽ, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകില്ലെന്നും ഭർത്താവിനൊപ്പം പോകുന്നില്ലെന്നും ശാരദ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ശാരദയുടെ വീട്ടിൽ ഭർത്താവ് എത്തിയത്.

ഇയാൾ ശരീരത്തിൽ സ്‌ഫോടനത്തിനായി ജലാറ്റിൻ സ്റ്റിക്കുകൾ ഘടിപ്പിച്ചിരുന്നു. ശാരദ ഭർത്താവിനെ സ്വീകരിക്കാൻ എത്തിയപ്പോൾ അയാൾ അവരെ കെട്ടിപ്പിടിച്ചു. ഉടൻ തന്നെ സ്ഫോടനമുണ്ടാകുകയും തൽക്ഷണം ശാരദ കൊല്ലപ്പെടുകയും ചെയ്തു. ഭർത്താവ് ലാല പാഗിയും ഉടൻ മരിച്ചു. സ്‌ഫോടനം പ്രദേശത്ത് പ്രകമ്പനമുണ്ടാക്കുകയും ദൂരേക്ക് പോലും ശബ്ദം കേൾക്കുകയും ചെയ്‌തെന്ന് ഇസാരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിപി വഗേല പറഞ്ഞു. 21 വയസ്സുള്ള മകനാണ് ദമ്പതികൾക്കുള്ളത്.

Share
Leave a Comment