
കായംകുളം: സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരില്‍ പൊലീസ് തടഞ്ഞെന്ന ആരോപണത്തിൽ പ്രതികരിച്ച് നടനും കൊല്ലം എം എൽ എയുമായ മുകേഷ് രംഗത്ത്. താൻ പണ്ട് തന്തയ്ക്ക് വിളിച്ച് ഓടിച്ചവനാണ് ഇന്ന് കായംകുളത്തെ പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് മുകേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ ഉമ്മ പർദ്ദയിട്ടത് കൊണ്ടാണ് തങ്ങളെ കടത്തി വിടാതിരുന്നത് എന്നാണ് സംഭവത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിൽഅഫ്സൽ മണിയിൽ എന്ന യുവാവ് എഴുതിയത്. എന്നാൽ സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ രംഗത്ത് വന്നിരുന്നു.
‘അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് അവര്‍ വന്നത്. കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവര്‍ക്ക് ഇന്നലെ വിളിക്കാന്‍ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു. അല്ലെങ്കില്‍ നാളെ പോയി വിളിക്കാം. ആലപ്പുഴ ജില്ലയിലേയ്‌ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു . നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികിത്സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല’- സിഐ വ്യക്തമാക്കി.
Post Your Comments