KeralaLatest NewsNews

പ്രണയപ്പകയില്‍ എരിഞ്ഞടങ്ങിയ കൃഷ്ണപ്രിയയ്ക്ക് കണ്ണീരോടെ നാട് വിടചൊല്ലി

കോഴിക്കോട്: പ്രണയപ്പകയില്‍ എരിഞ്ഞടങ്ങിയ കൃഷ്ണപ്രിയയ്ക്ക് നാടും നാട്ടുകാരും വിടചൊല്ലി. റെയില്‍വേ സ്റ്റേഷന് തൊട്ടരുകിലെ നാല് സെന്റിലെ വീട്ടുമുറ്റത്തായിരുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത്. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ആ പെണ്‍കൊടിക്ക് നാട്ടുകാര്‍ കണ്ണീരോടെയാണ് വിട ചൊല്ലിയത്.

Read Also : അശ്ലീലത/തെറി അരങ്ങു തകർത്ത മലയാള സിനിമ : ചുരുളിയും ജോജുവും പിന്നെ വിവാദവും

വെള്ളിയാഴ്ച കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്. പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കൃഷ്ണപ്രിയയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ മുഖം മാത്രമാണ് അല്‍പം തിരിച്ചറിയാനായത്. അത് ഒരു നോക്ക് മാത്രം കണ്ട് നില്‍ക്കാനേ നാട്ടുകാര്‍ക്കുമായുള്ളൂ.

അച്ഛന്‍ കാട്ടുവയല്‍ മനോജന്റെ ഹൃദ്രോഗം ഗുരുതരമായതോടെയാണ് കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങിയത്. എം.സി.എ. ബിരുദധാരിയായിരുന്നു. പക്ഷേ, കിട്ടിയ ജോലിക്ക് പോവുകയെന്നത് മാത്രമായിരുന്നു രക്ഷ. എന്നാല്‍ ജോലി കിട്ടിയതിന്റെ അഞ്ചാംദിനം സുഹൃത്തിന്റെ പ്രണയപ്പകയില്‍ നടുറോഡില്‍ എരിഞ്ഞടങ്ങാനായിരുന്നു അവളുടെ വിധി.

പാവപ്പെട്ട കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കിയതും നാട്ടുകാരും പാര്‍ട്ടിയുമായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നാട്ടുകാരായ പലരും അഭിമുഖത്തിന് വന്നിരുന്നുവെങ്കിലും കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിക്കാന്‍ വേണ്ടി പലരും മാറിക്കൊടുത്തു. അത്ര മിടുക്കിയായി പഠിച്ചിരുന്ന കൃഷ്ണപ്രിയയെ ചേര്‍ത്ത് നിര്‍ത്തുക തന്നെയായിരുന്നു നാട്ടുകാരുടേയും ലക്ഷ്യം.

നന്ദകുമാറുമായി കൃഷ്ണപ്രിയയ്ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. കൂടുതല്‍ അടുത്തതോടെ സൈക്കോ സ്വഭാവം തിരിച്ചറിഞ്ഞ കൃഷ്ണപ്രിയ പിന്മാറാന്‍ ശ്രമിച്ചു. നല്ല വസ്ത്രം ധരിച്ചാല്‍, ആളുകളോട് സംസാരിച്ചാല്‍, നല്ല രീതിയില്‍ മുടി കെട്ടിയാല്‍ പോലും ആ യുവാവ് പ്രശ്‌നമാക്കിയിരുന്നു.

സംശയരോഗത്താല്‍ കൃഷ്ണപ്രിയയുടെ ഫോണ്‍ നന്ദകുമാര്‍ തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവവമുണ്ടായിട്ടുണ്ട്. പക്ഷേ, ആരോടും ഒന്നും പറയാതെ, പരാതി പോലും നല്‍കാതെ വീട്ടുകാര്‍ പോലും എല്ലാം രഹസ്യമാക്കിവെച്ചത് കൃഷ്ണപ്രിയയുടെ മരണത്തിനു കാരണമായി.

shortlink

Related Articles

Post Your Comments


Back to top button