
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരിയോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. എന്നാൽ, രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
രാജ്യത്ത് ഇതുവരെ 23 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 10 പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയിൽ നിന്നെത്തിയ 37 കാരനുമാണ് ഏറ്റവുമൊടുവിലായി ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ പേരിൽ രോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര പരിശോധന വർധിപ്പിച്ചതിനൊപ്പം ആർടിപിസിആർ ടെസ്റ്റ് നിരക്കും കുറച്ചു .ലാബുകളിൽ ടെസ്റ്റ് നിരക്ക് 500 ൽ നിന്ന് 350 രൂപയാക്കി.
Read Also : കോവിഡ് നിയന്ത്രണവും ആഗോള സാമ്പത്തിക മുന്നേറ്റവും : ലോകരാഷ്ട്രങ്ങളുടെ പരസ്പരസഹകരണം ആവശ്യപ്പെട്ട് ഐ.എം.എഫ്
അതേസമയം, മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്‌സിൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments