
കൊച്ചി: ദേശീയപാതയിൽ കോണ്‍ഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരന്തരം സിപിഐഎമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളാണ് ജോജുവെന്നും ജോജു ജോര്‍ജിന്റെ രാഷ്ടീയം അറിയാമെന്നും ബല്‍റാം ആരോപിച്ചു. സംഘർഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ടെന്നും ബല്‍റാം ഒരു വാർത്താ ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു.
കാന്‍സര്‍ രോഗിക്ക് പോവാന്‍ വഴി ഒരുക്കണമെന്ന് സൗഹാര്‍ദ്ദപരമായി പറഞ്ഞിരുന്നെങ്കില്‍ വിഷയങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നും മാന്യമായ ഇടപെടല്‍ അല്ല ജോജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ബൽറാം ആരോപിച്ചു. ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കളോട് തട്ടിക്കയറുകയായിരുന്നുവെന്നും പ്രതീക്ഷിക്കാത്ത രീതിയുള്ള പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജോജുവിനെതിരായ പ്രതിഷേധം ശരിയാണോ തെറ്റാണോ എന്ന് ഏകപക്ഷീയമായി ചര്‍ച്ചയിലേക്ക് പോകും മുമ്പ് അതിന്റെ പ്രഭവകേന്ദ്രം അന്വേഷിക്കണമെന്നും മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നോ എന്നും ബൽറാം ചോദിച്ചു.
കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം പൊട്ടിത്തെറിയും വെടിവെപ്പും: ഭീകരാക്രമണമെന്ന് സംശയം
‘ജോജുവിന്റെ രാഷ്ടീയം എന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിലൊക്കെ നിരന്തരം സിപിഐഎമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു. ഇങ്ങനെയുള്ള ഒരാള്‍ കോണ്‍ഗ്രസ് സമരത്തില്‍ കയറി പ്രതിഷേധമുണ്ടാക്കുമ്പോള്‍ അത് സദുദ്ദേശപരമാണ് എന്ന് ആര്‍ക്കും തോന്നില്ല. അതുകൊണ്ടായിരിക്കും അവിടെ പ്രശ്‌നങ്ങളുണ്ടായത്. അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത് കൈയേറ്റം ചെയ്യപ്പെട്ടു എന്നതാണ്. സത്യം അതല്ല. ഉന്തുതള്ളുമൊക്കെയാണ് ഉണ്ടായത്. ഇതിന് ശേഷം അദ്ദേഹം പോലീസ് സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമാ സുഹൃത്തുകള്‍ എത്തി ഇതൊരു വലിയ ചര്‍ച്ചാ വിഷയമാക്കുന്നു. ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടോ എന്ന് സ്വഭാവികമായും സംശയിക്കുന്നുണ്ട്.’ ബൽറാം വ്യക്തമാക്കി.
Post Your Comments