കിറ്റെക്‌സിന് വീണ്ടും തിരിച്ചടി : കുതിച്ച് കയറിയ ശേഷം ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി

കൊച്ചി : കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോയത്. തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകൾ പുറത്ത് വന്നതോടെ കിറ്റെക്‌സ് ഓഹരിവിപണിയിൽ തുടര്‍ച്ചയായി അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ എത്തിയിരുന്നു.

Read Also : കോവിഡ് മൂന്നാം തരംഗം ഉടൻ : മുന്നറിയിപ്പുമായി ഐ.സി.എം.ആർ 

എന്നാൽ ഓഹരിവിപണിയിൽ തുടർച്ചയായി നാല് ദിവസം കുതിച്ച കിറ്റെക്‌സിന് അഞ്ചാം ദിവസത്തില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു ദിനത്തിലെ ഏറ്റവും താഴ്ന്ന വിലയില്‍ എത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ കിറ്റെക്‌സ് ഓഹരി വില്‍പ്പന നിലച്ചു. വ്യാഴാഴ്ച രാവിലെ 217.80 രൂപക്ക് വ്യാപാരം തുടങ്ങി 223.90 രൂപ വരെ ഉയര്‍ന്ന ശേഷമാണ് 10 ശതമാനം വിലയിടിഞ്ഞ് 183.65 രൂപയില്‍
ക്ലോസ് ചെയ്തത്.

വ്യാഴാഴ്ച വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടത് കിറ്റെക്‌സിന്റെ 168.51 കോടി രൂപ മൂല്യം വരുന്ന 85.91 ലക്ഷം ഓഹരികളാണ്. ഇതില്‍ 29.07 ലക്ഷം ഓഹരികള്‍ക്ക് മാത്രമാണ് ഡെലിവറി വാങ്ങലുകള്‍ ഉണ്ടായത്. 56.84 ലക്ഷം ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ വിപണി മൂല്യത്തില്‍ 156.78 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്.

Share
Leave a Comment