
ഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. രോഗവ്യാപനം പരമാവധി കുറയ്ക്കാൻ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി തുക വിനിയോഗിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തിൽ വീഴ്ച വന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.അതിനാലാണ് മൂന്നാം തരംഗം നേരിടുന്നതിനായി മുന്‍കൂട്ടി സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്രം തയ്യാറടുക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെയും, കിടക്കകളുടെയും എണ്ണം വര്‍ധിപ്പിക്കുക, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങി അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് മാരകമായതെങ്കിൽ, മൂന്നാം തരംഗത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മാരകമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ ആശങ്കപ്പെടുത്തുന്ന ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരായ കരുതൽ വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിനെ മുൻനിർത്തിയാണ് സർക്കാർ അടിയന്തര പാക്കേജിന് രൂപം നല്‍കുന്നത്.
Post Your Comments