
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 77 ബി.ജെ.പി എം.എല്‍.എമാര്‍ക്കും കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയൊരുക്കുന്നു. ബംഗാള്‍ നിയമസഭയിലെ ബി.ജെ.പി അംഗങ്ങള്‍ക്ക് സി.ഐ.എസ്.എഫിന്റെയും സി.ആര്‍.പി.എഫിന്റെയും സായുധ കമാന്‍ഡോകള്‍ സുരക്ഷ നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ സംബന്ധിച്ച് ഉന്നതതല വസ്തുതാന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടും, ബംഗാളിലുണ്ടായിരുന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് സൂചന.
77 ബി.ജെ.പി എം.എല്‍.എമാരില്‍ 61 പേരെ ഏറ്റവും കുറഞ്ഞ ‘എക്‌സ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. സി.ഐ.സെ്.എഫില്‍നിന്നായിരിക്കും കമാന്‍ഡോകളെ നല്‍കുക. ബാക്കിയുള്ളവരില്‍ പലരും നിലവില്‍ കേന്ദ്ര സുരക്ഷയില്‍ കഴിയുന്നവരോ ‘വൈ’ കാറ്റഗറിയിലുള്ളവരോ ആണ്.
പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്ക് നിലവില്‍ സി.ആര്‍.പി.എഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷയുള്ളതാണ്. അതേസമയം ബംഗാളിൽ ബിജെപിക്ക് വോട്ടു ചെയ്ത ആൾക്കാരെ തെരഞ്ഞു പിടിച്ചു ആക്രമണം നടത്തുകയാണ് എന്ന് ബിജെപി ആരോപിക്കുന്നു. പലരും ആക്രമണം ഭയന്ന് കൂട്ട പലായനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments