KeralaLatest NewsNewsCrime

യുവാവിനെ തട്ടിക്കൊണ്ടു പോയി കാൽ തല്ലിയൊടിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

കാസർകോട്; യുവാവിനെ തട്ടിക്കൊണ്ടു പോയി കാൽ തല്ലിയൊടിച്ചു വഴിയിൽ തള്ളിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുട്ടത്തൊടി തൈവളപ്പ് സഹല മൻസിൽ കൊറക്കോട് അബ്ദുൽ അസ്‍ലം (40) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കാസർകോട് സന്ദീപ് വധക്കേസിലെ പ്രതിയാണ് ഇയാൾ. പണമിടപാട് സ്ഥാപനം നടത്തിയിരുന്ന മുട്ടത്തൊടി എർമാളം സഫാ മൻസിൽ അഹമ്മദ് ഷിബിലി (27)നെ അബ്ദുൽ അസ്‍ലം ഉൾപ്പെടെ കാറിലെത്തിയ 4 പേർ വീട്ടിൽ നിന്നു ബലമായി കയറ്റിക്കൊണ്ടു പോയി മർദിച്ചു മായിപ്പാടി വഴിയോരത്ത് ഉപേക്ഷിച്ചെന്നാണു പരാതി നൽകിയിരിക്കുന്നത്. അഹമ്മദ് ഷിബിലിൻ കാലിന്റെ എല്ലു പൊട്ടിയ നിലയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. വധശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയവ പ്രകാരമാണ് കേസ്.

സിഐ ശ്രീജിത് കോട്ടെരി, എസ്ഐ പി.വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിയാദ്, സിവിൽ പൊലീസ് ഓഫിസർ നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു 3 പേരെ പിടികിട്ടാനുണ്ട്. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 100 ദിവസം കൊണ്ട് രണ്ടര ലക്ഷം രൂപ തിരിച്ചു കിട്ടുമെന്ന നിക്ഷേപ പദ്ധതിയിൽ ചേർന്ന 75 ലക്ഷം രൂപ തിരിച്ചു കിട്ടാത്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. നിക്ഷേപിച്ച പണം തിരിച്ചു കിട്ടിയില്ലെന്നാരോപിച്ചു പ്രതികൾ അഹമ്മദ് ഷിബിലിനെതിരെ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസിൽ കേസ് നിലവിലുണ്ട്. 3 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button