
ന്യൂഡൽഹി : അയൽരാജ്യങ്ങൾക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിനാണ് ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം പറഞ്ഞത്. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ആഭ്യന്തര വാക്‌സിന്‍ ആവശ്യകതയ്ക്കാണ് പ്രഥമ പരിഗണന. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതലാണ് വാക്‌സിന്‍ കയറ്റുമതി ആരംഭിച്ചത്. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും കയറ്റുമതി ചെയ്തു. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്‌സിനാണ് വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു
Post Your Comments