Latest NewsNewsIndia

കാട്ടാനയെ തീ കൊളുത്തിയ സംഭവം ; പ്രതികളുടെ ഞെട്ടിപ്പിയ്ക്കുന്ന മൊഴി പുറത്ത്

റിസോര്‍ട്ടിലെ ജീവനക്കാരന്റെ കാര്‍ മുമ്പ് ആന നശിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നു

ചെന്നൈ : തമിഴ്നാട് മസിനഗുഡിയില്‍ റിസോര്‍ട്ടിന് മുന്നിലെത്തിയ കാട്ടാനയെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികളുടെ ഞെട്ടിപ്പിയ്ക്കുന്ന മൊഴി പുറത്ത്. കാട്ടാന വസ്തുവകകള്‍ നശിപ്പിച്ചതിലുള്ള പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. നവംബറിലാണ് ആനയ്ക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രതികളെ പിടികൂടിയത്.

റിസോര്‍ട്ടിലെ ജീവനക്കാരന്റെ കാര്‍ മുമ്പ് ആന നശിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നു. കൂടാതെ റിസോര്‍ട്ടിനടുത്തും നാശം വരുത്തിയിരുന്നു. ഇതാണ് പ്രതികാരത്തിന് കാരണമെന്ന് പ്രതികള്‍ പറഞ്ഞു. തല ഭാഗത്ത് മാരക വ്രണവുമായി രക്തവും പഴുപ്പും ഒലിയ്ക്കുന്ന നിലയില്‍ അഞ്ച് ദിവസം മുമ്പാണ് മസിനഗുഡി- സിങ്കാര റോഡില്‍ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.

ചെവിക്ക് ചുറ്റും ചീഞ്ഞളിഞ്ഞിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ആനയ്ക്ക് ഭക്ഷണത്തില്‍ മരുന്നു വച്ചു നല്‍കിയെങ്കിലും സുഖപ്പെട്ടില്ല. തുടര്‍ന്ന് മയക്കു വെടിവച്ച് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോകും വഴിയാണ് ചരിഞ്ഞത്. കാട്ടാനയ്ക്ക് മാരകമായി പൊള്ളലേറ്റെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ റിസോര്‍ട്ട് നടത്തിപ്പുകാരായ റെയ്മണ്ട ഡീന്‍, പ്രശാന്ത് എന്നിവരെ റിമാന്‍ഡ് ചെയ്തു. റിക്കി റയാന്‍ എന്നയാള്‍ ഒളിവിലാണ്. അന്വേഷണ സംഘം ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ്. ആനയുടെ ശരീരത്തില്‍ നേരത്തെ ഉണ്ടായിരുന്ന മറ്റ് മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ചും വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button