
ജപ്തിക്കിടെ ജീവനൊടുക്കിയ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ആഗ്രഹം നിറവേറ്റാനായി തർക്ക ഭൂമി നിൽക്കുന്ന സ്ഥലം ഉടമ വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങിയിരുന്നു. എന്നാൽ, ബോബി ചെമ്മണ്ണൂരിൽ നിന്നും ഈ ഭൂമി വാങ്ങില്ലെന്ന് രാജന്റെ മക്കൾ. തർക്കഭൂമിയാണെന്നിരിക്കേ ഈ ഭൂമി ആർക്കും വിൽക്കാനും വാങ്ങാനും അവകാശമില്ലെന്നാണ് കുട്ടികൾ പറയുന്നത്.
‘ബോബി ചെമ്മണ്ണൂർ കാണിച്ച മനസിനു നന്ദി. പക്ഷേ, അദ്ദേഹത്തിൽ നിന്നും ഭൂമി വാങ്ങാൻ ഉദ്ദേശമില്ല. നമുക്ക് അവകാശപ്പെട്ട ഭൂമി സർക്കാർ ആണ് ഞങ്ങൾക്ക് അനുവദിച്ച് തരേണ്ടത്. വേണ്ടത് നിയമപരമായ സഹായം. വസന്തയുമായി ഒത്തുതീർപ്പിനു സമ്മതമല്ല. സർക്കാർ ഇടപെടലാണ് വേണ്ടത്. നിയമപരമായി ഈ ഭൂമി ഇപ്പോൾ വിൽക്കാനോ വാങ്ങാനോ കഴിയില്ല. അങ്ങനെയുണ്ടായാൽ അത് നിയമപരമല്ലെന്ന്’ കുട്ടികൾ വ്യക്തമാക്കുന്നു.
Also Read: വസന്തയുടെ കൈയില്‍ നിന്നും തര്‍ക്ക ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍,
വസന്തയിൽ നിന്ന് ഇന്ന് രാവിലെയാണ് ബോബി ഭൂമി വില കൊടുത്ത് വാങ്ങിയത്. രാവിലെ തന്നെ എഗ്രിമെന്റ് എഴുതുകയും ചെയ്തു. രാജന്റെ വീട് പുതുക്കി പണിയുമെന്നും അതുവരെ രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂർണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയത്. വസന്ത ആവശ്യപ്പെട്ട തുക നൽകിയാണ് ഭൂമി സ്വന്തമാക്കിയത്. രാജന്റെയും അമ്പിളിയുടെയും കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂർത്തിയാകുമ്പോൾ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
Post Your Comments