റാഞ്ചി • ഝാർഖണ്ഡിലെ ദിയോഘർ ജില്ലയില്‍ സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ഞായറാഴ്ച മരിച്ചു. ജില്ലയിലെ ദേവിപൂർ ഗ്രാമത്തിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി കയറിയതായിരുന്നു ഗോവിന്ദ് മഞ്ജി (53), തിലു മർമു (24) എന്നീ രണ്ട് തൊഴിലാളികൾ. ഇവര്‍ തിരിച്ച് ഇറങ്ങാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ രാജേഷ് ബർൺവാളിന്റെ രണ്ട് സഹോദരന്മാരായ ബ്രജേഷ് (54), മിഥിലേഷ് (43) എന്നിവര്‍ ഇവരെത്തേടി ടാങ്കിനുള്ളില്‍ പ്രവേശിച്ചതായി പോലീസ് സൂപ്രണ്ട് പീയൂഷ് പാണ്ഡെ പറഞ്ഞു.
നാല് പേരെയും കാണാതിരുന്നതിനെത്തുടര്‍ന്ന് മഞ്ജിയുടെ രണ്ട് ആൺമക്കളും അകത്തേക്ക് പോയി. ഇവരാരും സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നില്ല. പിന്നീട് ഗ്രാമീണർ ടാങ്ക് തുറന്നപ്പോൾ ആറ് പേരും അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറും.
Post Your Comments