
കോഴിക്കോട് : പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തീവ്ര വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് മത്സരിക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നുവെന്ന് ദേശാഭിമാനി റിപ്പോർട്ട് . ഇതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായും തീവ്ര നിലപാടുകൾക്ക് ഒത്താശ ചെയ്യുന്ന എസ്ഡിപിഐയുമായും ലീഗ് കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്.വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് മത്സരിക്കാന്‍ ലീഗില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വർഗീയ ശക്തിയുമായി ചേര്‍ന്ന് കുറുമുന്നണി രൂപീകരിച്ച് മത്സരിക്കണമെന്ന പ്രവര്‍ത്തകര്‍ക്ക് മുസ്ലിംലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കഴിഞ്ഞ ദിവസം മണ്ഡലം-പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വെല്‍ഫയര്‍പാര്‍ടി–- എസ്ഡിപിഐ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ആസൂത്രണമാണ് ജനകീയമുന്നണിയിലൂടെ ലീഗ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ജയിക്കാന്‍ സാധ്യത കുറഞ്ഞ പഞ്ചായത്ത്–-മുനിസിപ്പാലിറ്റികളില്‍ ജനകീയ മുന്നണിയാകാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സഹകരിക്കാന്‍ പറ്റുന്ന പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ വിജയിക്കാനായി നീക്കുപോക്കു നടത്താം, പൊതുസമ്മതിയുള്ള സ്വതന്ത്രരെ മത്സരി പ്പിക്കാം എന്നീ നിര്‍ദേശങ്ങളുമുണ്ട്. 2017–-ല്‍ നടന്ന മലപ്പുറം ലോകസഭാ, വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ലീഗിന് ഈ ശക്തികളുടെ പിന്‍ബലമുണ്ടായിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ അത് സുശക്തമാക്കാനായി. ലോകസഭയില്‍ സഹായിച്ച വരോടുള്ള ഉപകാരസ്മരണയായി മാറും ജനകീയ മുന്നണി.അതേസമയം ജമാഅത്ത്, എസ്ഡിപിഐ ബന്ധത്തില്‍ ജനകീയ മുന്നണി എന്ന നിര്‍ദേശം പ്രവര്‍ത്തകരില്‍ എതിര്‍പ്പുളവാക്കും. ലീഗ് നീക്കം കോണ്‍ഗ്രസും സംശയത്തോടെയാണ് കാണുന്നത്.
Post Your Comments