തിരുവനന്തപുരം: കേരളത്തിൽ വരും മാസങ്ങളിൽ കോവിഡ് വ്യാപനവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് വിലയിരുത്തലുമായി സംസ്ഥാന ആരോഗ്യവകുപ്പ്. 100 ദിവസത്തിനുള്ളിൽ കേരളത്തിൽ കൊവിഡ്-19 വ്യാപിക്കാനുള്ള സാധ്യത മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതല യോഗമാണ് വിലയിരുത്തിയതെെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നുവെന്ന സൂചനയും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ നല്‍കിയിരുന്നു.
ജൂൺ 31 വരെ ഒരു ദിവസം 169 രോഗികള്‍ വരെയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. ജൂലൈ 31 വരെയുള്ള സമയത്ത് ഒരു ദിവസം 272 രോഗികള്‍ വരെയും ഓഗസ്റ്റ് 31 വരെ ഒരു ദിവസം 342 രോഗികള്‍ എന്ന നിലയിലും രോഗബാധ വര്‍ധിക്കാമെന്നാണ് ഉന്നതതല യോഗം വിലയിരുത്തിയത്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചത് 14 പേര്‍ മാത്രമാണ്. എന്നാൽ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്തെ മരണസംഖ്യ 150 കടക്കുമെന്നും യോഗം വിലയിരുത്തി.
ജൂൺ മാസത്തിൽ സമ്പര്‍ക്കത്തിലൂടെ 100 പേര്‍ക്കു വരെ രോഗം ബാധിക്കാം. എന്നാൽ ജൂലെയിൽ ഇത് 610ഉം ഓഗസ്റ്റിൽ 2909ഉമായി ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ഇതരംസംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുമായി നേരിട്ട് ഇടപഴകുന്നവരായിരിക്കും സമ്പര്‍ക്ക രോഗികളിൽ ഭൂരിഭാഗവും. ഒരു കൊവിഡ്-19 രോഗിയിൽ നിന്ന് ശരാശരി മൂന്ന് പേര്‍ക്കു വരെ വൈറസ് ബാധിക്കാമെന്നാണ് ആഗോള കണക്ക്. എന്നാൽ സംസ്ഥാനത്ത് ഇത് 1.45ൽ പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാരിൻ്റെ ശ്രമം.
ALSO READ: അതിര്‍ത്തി തർക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ
നിലവിൽ സംസ്ഥാനത്തേയ്ക്കുള്ള പ്രവേശനം പാസ് വഴി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രാവിലക്കിൽ കൂടുതൽ ഇളവുകള്‍ വരികയും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതോടെ പുറത്തു നിന്നെത്തുന്നവരിൽ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിനു പുറമെ പതിനായിരത്തോളം പേര്‍ പാസില്ലാതെ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും കണക്കുകളുണ്ട്. വിദേശത്തു നിന്നെത്തുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ക്വാറൻ്റൈൻ വീട്ടിൽ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ നിലപാട്. ഒന്നര ലക്ഷത്തിലധികം പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ നിരീക്ഷണം ഉറപ്പാക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാണ്.
Leave a Comment