
മൂവാറ്റുപുഴ: അന്‍പത്തെട്ടാം വയസ്സില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് ഷീല. ഫിഷറീസ് ഡിപ്പാര്‍ട്മെന്റില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും കോളജ് പ്രഫസറായി വിരമിച്ച ബാലുവും കുഞ്ഞിക്കാല്‍ കാണുന്നതിനായി കാത്തിരുന്നത് വര്‍ഷങ്ങളാണ്. ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും ഫലപ്രദമായില്ല. നിരാശരാകാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും.
കാല്‍ നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഷീലയും ബാലുവും. കഴിഞ്ഞ വർഷമാണ് ബന്ധുകൂടിയായ ഡോ. സബൈന്‍ ശിവദാസിന്റെ അടുക്കല്‍ ചികിത്സയ്ക്കായി ഇരുവരും എത്തിയത്. തുടർന്നുള്ള ചികിത്സയിലാണ് ഷീല ഗര്ഭിണിയാകുന്നതും പൊന്നോമന പിറന്നതും.
മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ സിസേറിയനിലൂടെ ഷീല പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലോക്ഡൗണ്‍ മൂലം പ്രസവശേഷവും ആശുപത്രിയില്‍ തന്നെ കഴിയുകയാണ് ഇവര്‍. മാതൃദിനമായ ഇന്നലെ ആശുപത്രി ജീവനക്കാര്‍ മധുരവും പലഹാരങ്ങള്‍ നല്‍കി ഷീലയെ ആദരിച്ചു.
Post Your Comments