
ദില്ലി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന് ഇന്ന് മുതല്‍ തുടക്കമാവും. നാല്‍പ്പതിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദില്ലി കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ബഹളം വെക്കുമെന്നാണ് സൂചന. ഇതോടെ സമ്മേളനത്തിന്‍റെ അദ്യ നാളുകള്‍ തന്നെ പ്രക്ഷുഭ്തമായേക്കും.
ദില്ലി കലാപത്തില്‍ ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ഏപ്രില്‍ മൂന്ന് വരെ നീണ്ട് നില്‍ക്കും. അതേസമയം, വടക്ക് കിഴക്കന്‍ ദില്ലിയെ കലാപത്തിന് ഇരയാവര്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം നല്‍കി തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 25000 രൂപ വീതം അടിയന്തര സഹായമാണ് കലാപബാധിതര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുവരെ 69 അപേക്ഷകളെ ലഭിച്ചിട്ടുള്ളുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്കുളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്കൂളിലേക്ക് മാറ്റുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന 10, 12 ക്ലാസ്സ് സിബിഎസ്‌ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗര്‍, രജൗരി ഗാര്‍ഡന്‍ മേഖലകളില്‍ സംഘര്‍ഷം ഉണ്ടായതായി അഭ്യുഹങ്ങള്‍ പരന്നിരുന്നു.
Post Your Comments