
മലപ്പുറം: മലപ്പുറത്ത് ആര്‍എസ്എസിനെതിരെ ബാനർ കെട്ടി കോലം തൂക്കിയ സംഭവം വിവാദമാകുന്നു. കുന്നുമ്മല്‍ സര്‍ക്കിളില്‍ ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്’ എന്നെഴുതിയ ബാനര്‍ തൂക്കിയതിന് മലപ്പുറം പോലീസ് കേസെടുത്തു. ബാനറില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്നും ഒരുവിഭാഗം ആളുകളെ ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചാണ് പോലീസ് സ്വമേധയ കേസെടുത്തത്. ആര്‍എസ്എസ് യൂണിഫോം ധരിച്ചവരുടെ കോലവും കെട്ടിത്തൂക്കിയിരുന്നു.
അതേസമയം, കര്‍ണാടകത്തില്‍ പൗരത്വ നിയമത്തെ വിമര്‍ശിക്കുന്ന നാടകത്തില്‍ അഭിനയിച്ച സ്കൂള്‍ വിദ്യാര്‍ഥിയുടെ അമ്മയേയും പ്രധാനാധ്യാപികയേയും പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. നാടകത്തില്‍ അഭിനയിച്ച വിദ്യാര്‍ഥികളെ നാല് ദിവസം തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റ്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ജനുവരി 21 ന് ആണ് സ്കൂളില്‍ നാടകം അരങ്ങേറിയത്.
നാടകത്തില്‍ ഒരു വിദ്യാര്‍ഥി അവതരിപ്പിച്ച കഥാപാത്രം പൗരത്വ നിയമത്തെ വിമര്‍ശിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാടകം അവതരിപ്പിച്ചത്. ആരാണ് നാടകത്തിന്റെ തിരക്കഥ തയാറാക്കിയതെന്നും അധ്യാപകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് തിരക്കിയറിയാന്‍ ശ്രമിച്ചത്.
ALSO READ: മില്‍മ മലബാര്‍ മേഖല: യൂണിയന് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം സി പി എമ്മിന്
സ്കൂളിനെതിരെ രാജ്യദ്രോഹം, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ചോദ്യം ചെയ്ത ശേഷം ജനുവരി 30 ന് പോലീസ് വിദ്യാര്‍ഥിയുടെ അമ്മയെയും പ്രധാനാധ്യാപികയേയും അറസ്റ്റ് ചെയ്തു. സ്ക്രിപ്റ്റില്‍ ഇല്ലാത്ത വാക്കുകള്‍ അവതരിപ്പിക്കാന്‍ അമ്മ കുട്ടിയെ പരിശീലിപ്പിച്ചതായി പോലീസ് പറയുന്നു.
Post Your Comments