
ന്യൂ ഡൽഹി : ഉത്തർപ്രദേശിലെ ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി മുൻ എംഎൽഎ സെനഗർ കുറ്റക്കാരനെന്നു ഡൽഹി ടീസ് ഹസാരി കോടതി കണ്ടെത്തി. ഒൻപതു പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് സെനഗറിനും, കൂട്ടാളികള്‍ക്കും മേൽ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച് കോടതി ശിക്ഷ വിധിക്കും.
2017-ൽ എംഎൽഎയായിരിക്കെ കുൽദീപ് സെംഗാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. 13 പ്രോസിക്യൂഷന് സാക്ഷികളെയും ഒൻപത് പ്രതിഭാഗം സാക്ഷികളെയുമാണ് വിസ്തരിച്ചത്. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികള്‍. ഡിസംബർ 10-നാണ് കേസിന്‍റെ വിചാരണ പൂർത്തിയായത്. ഉത്തർപ്രദേശിൽ കേസിന്‍റെ വിചാരണ നടക്കവേ ഇരയായ യുവതി ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതോടെ സുപ്രീംകോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പെൺകുട്ടി എഴുതിയ കത്ത് പ്രകാരമാണ് നടപടി.
Also read : ജാമിയ, അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി
യുവതിയെ തുടർച്ചയായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന കുൽദീപ് സെംഗാറിന്‍റെ അനുജനും അനുയായികളുമാണെന്ന് കുടുംബം ആരോപിച്ചതോടെ സെംഗാറിനെ അടക്കം പ്രതി ചേർത്ത വാഹനാപകടക്കേസിന്‍റെ വിചാരണ മറ്റൊരു കോടതിയിൽ പുരോഗമിക്കുകയാണ്. 2018 ഏപ്രിൽ 3-ന് യുവതിയുടെ അച്ഛനെ പോലീസ് അനധികൃതമായി ആയുധം കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു ഏപ്രിൽ 9-ന് ഇവരുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.
യുവതിയുടെ കുടുംബത്തിന് ഇപ്പോൾ സിആർപിഎഫ് സുരക്ഷ നൽകിയിട്ടുണ്ട്. ഡൽഹിയിൽ വനിതാ കമ്മീഷന്‍റെ സംരക്ഷണയിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് യുവതിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.
Post Your Comments