
തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 10 രൂപ മുതൽ 30 രൂപ വരെ വർധനവുണ്ടാകും. ടിക്കറ്റുകളിൻമേൽ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനം തൽക്കാലത്തേക്ക് അനുവദിച്ച് നൽകാമെന്ന് തിയറ്റർ ഉടമകൾ തീരുമാനിച്ചതോടെയാണ് നിരക്കിൽ വർധനവ് ഉണ്ടാകുന്നത്. 130 രൂപയാകും ഇനി സാധാരണ ടിക്കറ്റിന്റെ നിരക്ക്. ജിഎസ്ടി നടപ്പായപ്പോൾ, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളിൽ 28% എന്നു തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ നികുതിയിൽ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്ന് കുറയ്ക്കുകയും ചെയ്‌തു.
3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 95 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 100 ആക്കി. ഇതിന്റെ കൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയായി. തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സർക്കാർ അടിസ്ഥാനവിലയിൽ 5% വിനോദ നികുതി ചുമത്തുകയും 5% ജിഎസ്ടിയും ചേർത്ത് ഉത്തരവിറക്കുകയും ചെയ്തതോടെയാണ് ടിക്കറ്റിന്റെ അടിസ്ഥാനവില 95ൽ നിന്നു 106 രൂപയായി. ജിഎസ്ടി 18 % ആയതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയാകും.
Post Your Comments