
ഛണ്ഡീഗഡ്: കർഷകർക്കും പട്ടികജാതി വിഭാഗങ്ങൾക്കും സ്ത്രീ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഹരിയാനയില്‍ ബിജെപിയുടെ പ്രകടനപത്രിക. ഹരിയാനയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടനപ്രതികയില്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. കര്‍ഷകര്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും 3 ലക്ഷം വരെ പലിശ രഹിത വായ്പ നല്‍കുമെന്ന് പത്രികയില്‍ പറയുന്നു.
കര്‍ഷക വായ്പ എഴുതിത്തള്ളുമെന്നും വാഗ്ദാനം ചെയ്യുന്നു.2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും. ആകെ 1000 കോടിയുടെ കാര്‍ഷിക പദ്ധതികളാണ് മനോഹര്‍ ലാല്‍ ഘട്ടര്‍ മുന്നോട്ടു വെക്കുന്നത്. 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്താന്‍ 500 കോടി ചെലവില്‍ പരിശീലനം. പെണ്‍കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ പിങ്ക് ബസ് സര്‍വ്വീസ് തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍.
1.8 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ 2 പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി പ്രകാരം 2022 ഓടെ എല്ലാ ജനങ്ങള്‍ക്കും വീട് നല്‍കുമെന്ന് പത്രികയിൽ ഉറപ്പ് നൽകുന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്.
Post Your Comments