കൊച്ചി: ഒന്നു കഴിയുമ്പോൾ മറ്റൊന്നായി ഓരോരോ പ്രശ്നങ്ങൾ സി പി എമ്മിനെ കണ്ടകശനി പോലെ വേട്ടയാടുകയാണ്. അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പെരിയ ഇരട്ടക്കൊലപതാക അന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി പിണറായി സർക്കാരിനേറ്റ കനത്ത പ്രഹരമാണ്.
2019 ൽ പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലും പ്രതികൾ സിപിഎമ്മുകാർ തന്നെയാകുമ്പോൾ ഇതുവരെയുള്ള ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളിൽ പതിനഞ്ചിലും പ്രതികൾ ഭരണകക്ഷിയിൽ പെട്ടവരാണ്. 2018 ഡിസംബർ വരെ നടന്ന പത്തൊൻപത് രാഷ്ട്രീയകൊലപാതകങ്ങളിൽ പതിനാലിലും പ്രതികൾ സ്വന്തം പാർട്ടിക്കാർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കിയിരുന്നു.
ഇടതു ഭരണക്കാലത്ത് കേരളത്തിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടില്ലെന്നും , അത് സർക്കാരിന്റെ നേട്ടമാണെന്നും കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി അവകാശവാദമുന്നയിച്ചത്. എന്നാൽ അതിൽ അൽപ്പം പോലും കഴമ്പില്ലെന്ന് ഹൈക്കോടതി വിധിയോടെ ബോദ്ധ്യമായിരിക്കുകയാണ്. പാർട്ടിയുടെ അക്രമ രാഷ്ട്രീയവും, അതിനു കൂട്ടുനിൽക്കുന്ന സർക്കാരും, പൊലീസും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാകും .
Post Your Comments