
ഭോപ്പാൽ: മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താതിരുന്നത് വലിയ അപരാധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് വോട്ട് ചെയ്യാതിരിക്കുന്ന സിംഗിന്റെ നടപടി എന്ത് സന്ദേശമാണ് സമ്മതിദായകർക്ക് നൽകുന്നതെന്നും മോദി ചോദിച്ചു. ‘സിംഗിന്റെ ധാർഷ്ട്യം ഇന്നലെ ഭോപ്പാലിൽ വെച്ച് വെളിച്ചത്ത് വന്നു.
ജനങ്ങളാകെ ജനാധിപത്യത്തെ ആഘോഷിക്കുമ്പോൾ ദിഗ്വിജയ് സിംഗ് ജനാധിപത്യത്തെയും ജനങ്ങളെയും തൃണവൽഗണിച്ചു’. നരേന്ദ്ര മോദി കുറ്റപ്പെടുത്തി. താൻ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച നടന്ന ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാൽ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്നു ദിഗ്വിജയ് സിംഗ്. രാജ്ഗഡ് ലോക്സഭാ മണ്ഡലത്തിലെ രാഘവ്ഗഡിലെ വോട്ടറാണ് സിംഗ്.‘ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പ്.
അവിടെ ദിഗ്വിജയ് സിംഗ് വലിയ അപരാധം ചെയ്തിരിക്കുന്നു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വരി നിന്ന് വോട്ട് രേഖപ്പെടുത്തിയപ്പോൾ ദിഗ്വിജയ് സിംഗ് അത് അവഗണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായി്രുന്നു അദ്ദേഹം.
Post Your Comments