23കാരി രണ്ടാംതവണയും പ്രസവിച്ചത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍; പ്രസവമുറിയായത് ജനറല്‍ കോച്ച്

ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു യാത്ര. ഭര്‍ത്താവിന്റെ സഹോദരിയും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ബെംഗളൂരു: ഇരുപത്തിമൂന്നുകാരി ട്രെയിനിനുള്ളില്‍ പ്രസവിച്ചു. കര്‍ണാടക സ്വദേശിനിയായ യെല്ലമ്മ മയൂര്‍ ഗെയ്ക്വാദ് എന്ന യുവതിയാണ് രണ്ടാമതും ട്രെയിനിനുള്ളില്‍ പ്രസവിച്ചത്. തിങ്കളാഴ്ച രാവിലെ ഹരിപ്രിയ എക്സ്പ്രസിലാണ് യെല്ലമ്മ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്നാമത്തെ പ്രസവത്തിന് വേണ്ടി യുവതി കോലാപൂരില്‍നിന്ന് റായ്ബാഗിലെ വീട്ടിലേക്ക് പോവുകയായിരുന്നു. ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു യാത്ര. ഭര്‍ത്താവിന്റെ സഹോദരിയും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ യെല്ലമ്മയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. പ്രസവ വേദന കൂടുതല്‍ ആയതോടെ റെയില്‍വേ അധികൃതര്‍ കമ്പാര്‍ട്മെന്റില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ആംബുലന്‍സ് വിളിക്കുകയും തൊട്ടടുത്ത റായ്ബാഗ് സ്റ്റേഷനില്‍ വരാനും ആവശ്യപ്പെട്ടു.

എന്നാല്‍ അതിനിടെ പ്രസവവേദന കലശലായി. ഉടനെ അധികൃതര്‍ ബെഡ്ഷീറ്റുകള്‍ കൊണ്ട് കമ്പാര്‍ട്ട്‌മെന്റ് മറച്ച് അവിടം പ്രസവമുറിയാക്കി മാറ്റി. യെല്ലമ്മയുടെ ഭര്‍തൃ സഹോദരിയും മുതിര്‍ന്ന വനിതാ യാത്രക്കാരും ചേര്‍ന്ന് പ്രസവമെടുത്തു. തുടര്‍ന്ന് റായ്ബാഗ് സ്റ്റേഷനിലെത്തിയപ്പോള്‍ ആംബുലന്‍സ് ജീവനക്കാര്‍ യെല്ലമ്മയ്ക്കും കുഞ്ഞിനും പ്രാഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് റായ്ബാഗ് താലൂക്ക് ആശുപത്രിയിലേക്ക് ഇവരെ മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എച്ച് രംഗന്നാവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള ഹടകനാഗലെ സ്റ്റേഷന് സമീപത്ത് വച്ച് ട്രെയിനില്‍ വച്ച് യെല്ലമ്മ രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

Share
Leave a Comment