
പത്തനംതിട്ട: ജെസ്നയെ കാണാതായിട്ട് ഇന്നേയ്ക്ക് നൂറ് ദിവസം. മാര്‍ച്ച് 22-നാണ് ജെസ്ന മരിയം ജെയിംസ് എന്ന വിദ്യാര്‍ഥിനിയെ കാണാതായത്. വെച്ചൂച്ചിറ സന്തോഷ് കവലയില്‍ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. ജെസ്നയെ കാണാതായി മൂന്നു മാസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കേസില്‍ 250 പേരെ ചോദ്യംചെയ്തു. 130 പേരുടെ മൊഴിയെടുത്തു. ഒരുലക്ഷത്തോളം ഫോണ്‍വിളികള്‍ പരിശോധിച്ചു. വിദ്യാര്‍ഥിനിയുമായും കുടുംബവുമായും അടുപ്പമുള്ള എല്ലാവരെയും വിളിച്ച് പലവട്ടം മൊഴിയെടുത്തു. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പല ഇടങ്ങളിലായി പരാതിപ്പെട്ടി സ്ഥാപിച്ചു. ആദ്യം കിട്ടിയ വിവരങ്ങളും മൊഴികളും ഇപ്പോള്‍ ഒത്തുനോക്കുന്നുണ്ട്. കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ചാണ് ഒടുവില്‍ അന്വേഷണം നടന്നത്
ജെസ്നയെ കാണാതായ ദിവസം രാവിലെ അവൾ സന്തോഷവതിയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
ജീവനോടെ മടങ്ങിവരുമെന്നാണ് പ്രതീക്ഷ. മരിക്കും എന്നമട്ടില്‍ സുഹൃത്തിന് സന്ദേശമയച്ചത് അറിയില്ല. ഞങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കാര്യങ്ങള്‍ വഴിതെറ്റിക്കാനും നീക്കമുള്ളതായി ജെസ്നയുടെ വീട്ടുകാർ പറയുന്നു.
ALSO READ: ആ വാർത്തയുടെ നടുക്കം മാറിയിട്ടില്ല ; ഇനിയും കണ്ടില്ലെന്ന് നടിക്കരുതേ ! ജെസ്നയ്ക്കായി കരളുരുകി ചിലർ
സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വിശദമായ അന്വേഷണം നടത്തന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും പലയിടത്തും വെച്ച് ജെസ്നയെ കണ്ടതായി ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായെങ്കിലും സിസിടിവി അടക്കം പരിശോധിച്ച് ഇത് ജെസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരം ലഭിച്ചില്ല. ജെസ്നയെ കുറിച്ച് സൂചന ലഭിക്കുന്നവര്‍ക്ക് തിരുവല്ല പൊലീസ് പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നു. പലയിടത്തുവെച്ചും ജെസ്നയെ കണ്ടതായി നിരവധി പേർ പോലീസിൽ വിവരം അറിയിക്കുന്നുണ്ട്. എന്നാൽ അന്വേഷണം അവസാനിക്കുന്നത് അത് ജെസ്നയല്ലെന്ന ഉത്തരത്തിലാണ്.
Post Your Comments