
തൊടുപുഴ: പെണ്‍കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഭീഷണി നേരിടുന്ന കമിതാക്കൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകി കോടതി. രണ്ട് മതത്തിൽപ്പെട്ടവരായതിനാലാണ് വീട്ടുകാർ ഇവരെ ജീവിക്കാൻ അനുവദിക്കാത്തത്. വീട്ടുകാർ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതോടെ കമിതാക്കള്‍ തൊടുപുഴ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. വിവരം അറിഞ്ഞ വീട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കമിതാക്കളെ ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ALSO READ: വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം; ഒടുവിൽ കമിതാക്കൾ അഭയം തേടിയത് പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശികളായ കമിതാക്കൾ ഒരുമിച്ച് ജീവിക്കുന്നതിനായി വീടുവിട്ടിറങ്ങിയത്. പെൺകുട്ടി ബിരുദ വിദ്യാർത്ഥിനിയാണ്. ഇരുവരും ഒളിച്ചോടിയ വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞത് ഒന്നുങ്കില്‍ ഇവര്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ രണ്ടുപേരെയും കൊന്നുകളയുമെന്നാണ്. തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവാവെഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
യുവതിയുടെ പിതാവ് ഫോണിലൂടെ ഭീഷണി സന്ദേശമയച്ചെന്നും പരാതിയുണ്ട്. 15 ദിവസം മുൻപ് പത്രവാര്‍ത്ത കണ്ടിരുന്നില്ലെ, ഞാനിനി ജീവിക്കുന്നത് നിങ്ങളെ കൊല്ലാന്‍ വേണ്ടി മാത്രമാണെന്നും യുവാവിനെ സഹായിച്ചവരെയും വെച്ചേക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.
Post Your Comments