Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Business

ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വിവിധ ബാങ്കുകളുടെ തീരുമാനം 

മുംബൈ: ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വിവിധ ബാങ്കുകളുടെ തീരുമാനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയം അവലോകനം ചെയ്യാനിരിക്കേ രാജ്യത്തെ വിവിധ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐസിഐസിഐ ബാങ്ക്, കൊടാക്ക് മഹീന്ദ്ര, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. 10 ബേസിസ് പോയിന്റാണ് ഉയര്‍ന്നിരിക്കുന്നത്.

ജൂണ്‍ രണ്ടു മുതല്‍ ഇവ നിലവില്‍ വരും. ഭവന, വാഹന വായ്പക്കാരെയാണ് പുതിയ തീരുാമനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ഈ മാസം ആറിനാണ് ആര്‍.ബി.ഐയുടെ പുതിയ പണനയം പുറത്തുവരാനിരിക്കുന്നത്.

വെള്ളിയാഴ്ചയോടെ ഒട്ടുമിക്ക ബാങ്കുകളും വായ്പ പലിശ നിരക്ക് ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളുടെ വാര്‍ഷിക വായ്പ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇതുപ്രകാരം എസ്.ബി.ഐ ഭവനവായ്പയുടെ അടിസ്ഥാന പലിശ നിരക്ക് 8.15 ശതമാനത്തില്‍ നിന്നും 8.25% ആയി ഉയര്‍ത്തി. എച്ച്ഡിഎഫ്സി പ്രൈം ലെന്റിംഗ് റേറ്റ് 8.5 % ആയി. 8.40 ശതമാനത്തിലാണ് ഐസിഐസിഐ ബാങ്കിന്റെ നിരക്ക് തുടങ്ങുന്നത്.

പിഎന്‍ബി നിരക്ക് 8.3 ശതമാനത്തില്‍ നിന്നും 8.4 % ആയി ഉയര്‍ത്തി. യൂണിയന്‍ ബാങ്ക് 8.45% ആയി. കൊടക് ബാങ്ക് 20 ബേസിസ് പോയിന്റ് ഉയര്‍ന്ന് 8.9% ആണ് ഭവന വായ്പാ അടിസ്ഥാന നിരക്ക്.

അതേസമയം, ആക്സിസ് ബാങ്ക് നിക്ഷേപ നിരക്ക് 7.4% ആയി ഉയര്‍ത്തിയിട്ടുണ്ട്. ഒരു കോടി രൂപയ്ക്കു മേലുള്ള നിക്ഷേപത്തിന് എസ്.ബി.ഐ 25 ബേസിസ് പോയിന്റ് പലിശ കൂട്ടി.

നോട്ട് നിരോധനത്തിനു പിന്നാലെ ബാങ്കുകളില്‍ നിക്ഷേപ നിരക്ക് കുറഞ്ഞിരുന്നു. മ്യൂച്വല്‍ ഫണ്ടുകളിലും മറ്റും നിക്ഷേപം കൂടി വന്നിരുന്നു. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിക്ഷേപത്തിന് പലിശ കൂട്ടാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായതോടെ വായ്പകള്‍ക്കും പലിശ കൂട്ടേണ്ടിവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button