
ശ്രീനഗര്‍: അദ്ധ്യാപക ജോലി കളഞ്ഞു ഭീകരര്‍ക്കൊപ്പം ചേര്‍ന്ന യുവാവ് അടുത്ത ദിവസം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഷോപ്പിയാനില്‍ ഭീകരരും സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കശ്മീര്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുഹമ്മദ് റാഫി ഭട്ടാണ് കൊല്ലപ്പെട്ടത്. കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയതിനു തൊട്ടടുത്ത ദിവസമാണ് ഇയാൾ മരണപ്പെടുന്നത്.
ചുന്ദുന ഗന്ദേര്‍ബല്‍ സ്വദേശിയായ മുഹമ്മദ് കശ്മീര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി പഠനം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. നെറ്റിലും യോഗ്യത ഉണ്ടായിരുന്ന മുഹമ്മദിന് ഇതേ കോളേജില്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകനായി നിയമനം ലഭിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെ മുഹമ്മദിനെ കാണാതായി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ഫോണ്‍ നമ്പര്‍ പിന്തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഭീകരര്‍ക്കൊപ്പം ചേരാന്‍ പോയ വിവരം ലഭിക്കുന്നത്.
മുഹമ്മദ് ഷോപ്പിയാനിലെ ബഡിഗാമില്‍ മുഹമ്മദും മറ്റു ഭീകരര്‍ക്കൊപ്പം ഉണ്ടെന്ന് പൊലീസ് കുടുംബത്തെ അറിയിച്ചു. നിര്‍ദേശമനുസരിച്ച് മുഹമ്മദിന്റെ അമ്മയും ഭാര്യയും സഹോദരനും സ്ഥലത്തെത്തി. ഇവരെ കാണുമ്പോൾ മുഹമ്മദ് പിന്തിരിയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് സുരക്ഷ സേനക്കു നേരെ ആക്രമണം തുടരുകയും അല്പസമയത്തിനുള്ളില് മുഹമ്മദ് സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുകയുമായിരുന്നു.
Also read ; കശ്മീരിൽ സുരക്ഷാ സേനയും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി മരണം
Post Your Comments