
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്കരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. കൂടാതെ ലിഗയുടെ ഭർത്താവ് ആന്‍ഡ്രൂസിനേയും സഹോദരി ഇല്‍സിയേയും തിടുക്കപ്പെട്ട് തിരിച്ചയക്കുന്നതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ലിഗയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകാനനുവദിച്ചില്ലെന്നും തിടുക്കത്തില്‍ ശവസംസ്‌കാര ചടങ്ങ് നടത്തിയതതിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് വി.മുരളീധരന്‍ രംഗത്തെത്തിയത്.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ആന്‍ഡ്രൂസിനേയും ഇല്‍സിയേയും ഭീഷണിപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. സർക്കാരിനെതിരെ സംസാരിച്ചാൽ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നും അല്ലെങ്കിൽ വേഗത്തിൽ രാജ്യം വിടണമെന്നും അവരെ ഭീഷണിപ്പെടുത്തിയേക്കാം.
മൃതദേഹം വിദേശത്തുകൊണ്ടുപോയി വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുകയോ കേരള സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവരികയോ ചെയ്യാതിരിക്കാനാണ് ശാന്തി കവാടത്തില്‍ തന്നെ കത്തിച്ചുകളയുന്നതിനുള്ള ഈ തീരുമാനമെന്നും വി.മുരളീധരന്‍ പറഞ്ഞു.
നേരത്തെ ഇതേ വിഷയം ഉന്നയിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തിയിരുന്നു . ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments