![adharam](/wp-content/uploads/2018/03/adharam.png)
പത്തനംതിട്ട•വീടിനായി എടുത്ത വായ്പ തിരിച്ചടച്ച് 25 വര്‍ഷം കഴിഞ്ഞിട്ടും ഈടായി നല്‍കിയ ആധാരം തിരിച്ചുകിട്ടാതെ നട്ടം തിരിഞ്ഞ നാരായണന്‍ നായര്‍ക്ക് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലില്‍ ഒരു ദിവസം കൊണ്ട് ആധാരം തിരികെ കിട്ടി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നാരായണന്‍ നായരുടെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം പത്രവാര്‍ത്തയില്‍ കണ്ടാണ് മന്ത്രി നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച തന്നെ ആധാരം നാരായണന്‍ നായര്‍ക്ക് വീട്ടില്‍ കൊണ്ടുപോയി നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസില്‍ നിന്നും സഹകരണ വകുപ്പിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ഹലീല്‍ ഈ ആധാരം പത്തനംതിട്ടയില്‍ എത്തിച്ചത്.
കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍ ജി പ്രമീളയുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആധാരം നാരായണൻ നായരുടെ വീട്ടില്‍ പോയി കൈമാറി. ഇത്രയും വേഗം ആധാരം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും, മന്ത്രി കടകംപള്ളി സുരേന്ദ്രനോട് തീരാത്ത നന്ദിയുണ്ടെന്നും നാരായണന്‍ നായര്‍ പറഞ്ഞു. 1975 ല്‍ പത്തനംതിട്ട ഓമല്ലൂര്‍ റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും 15000 രൂപ വായ്പ എടുക്കുകയും, 1992 ല്‍ വായ്പാതുക പലിശ സഹിതം തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതി കാരണം അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായ സൊസൈറ്റിയില്‍ നിന്നും ആധാരം തിരികെ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് 2011 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നാരായണന്‍ നായര്‍ പരാതി കൊടുത്തെങ്കിലും ആധാരം മടക്കി നല്‍കാന്‍ നടപടിയുണ്ടായില്ല.
സഹകരണ ഹൗസിംഗ് ഫെഡറേഷന്റെ കൈവശമാണ് നാരായണന്‍ നായരുടെ ആധാരം ഉണ്ടായിരുന്നത്. നാരായണന്‍ നായരുടെ ദുരിതത്തെ കുറിച്ച് പത്രത്തിലൂടെ അറിഞ്ഞാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആധാരം ഒറ്റ ദിവസം കൊണ്ട് മടക്കി നല്‍കാന്‍ നടപടി സ്വീകരിച്ചത്. അതീവഗുരുതരമാണ് നാരായണന്‍ നായരും കുടുംബവും മറ്റാരോ ചെയ്ത തെറ്റിന്റെ പേരില്‍ അനുഭവിച്ച വിഷമാവസ്ഥയെന്നും, ചുവപ്പുനാട കുരുക്കില്‍ ആളുകളുടെ ജീവിതം പെട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments