കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെ പി സി സി. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനു പുറമേയാണ് സാമ്പത്തിക പ്രതിസന്ധിയും ഉള്ളത്.ഇത് പരിഹരിക്കുന്നതിനായി ഏപ്രിലില്‍ കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ നേതൃത്വത്തില്‍ കാസര്‍ഗോട്ടുനിന്നു തിരുവനന്തപുരത്തേക്ക് ഫണ്ട് സമാഹരണ യാത്ര നടത്താൻ ഒരുങ്ങുകയാണ്. ഓരോ ബൂത്ത് കമ്മിറ്റിയും കുറഞ്ഞത് അരലക്ഷം രൂപ സമാഹരിക്കണമെന്നാണു നിര്‍ദേശം. ഇതില്‍ 25,000 രൂപ കെ.പി.സി.സിക്കു നല്‍കണം.
ബാക്കി ബൂത്ത് കമ്മിറ്റികള്‍ക്കെടുക്കാം. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിന്റെയും ചുമതല മുതിര്‍ന്ന നേതാക്കള്‍ക്കു നല്‍കി പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പണമില്ലാത്തതിനാല്‍ ഇതു സാധ്യമാകില്ലെന്നു കെ.പി.സി.സി. യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണു ഫണ്ട് സമാഹരണത്തിനു യാത്ര നടത്താന്‍ തീരുമാനിച്ചത്. വി.എം. സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനായതോടെയാണു കെ.പി.സി.സിയിലേക്കു ഫണ്ട് വരവ് നിലച്ചത്.
സുധീരനെ എതിര്‍ക്കുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍ സാമ്പത്തികസ്രോതസുകള്‍ അടച്ചതോടെ ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ഇതിനിടെ ഉള്ള ഫണ്ടില്‍നിന്നു 10 ലക്ഷം രൂപ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായധനമായി നല്‍കി. ഇതെല്ലം സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് മംഗളം ആണ്.
Post Your Comments