
ബെംഗളൂരു: ഗുജറാത്തിനു പിന്നാലെ കര്‍ണാടകത്തിലും മൃദു ഹിന്ദു നിലപാടുമായി കോണ്‍ഗ്രസ്. ജനുവരി അവസാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ണാടകത്തിലെത്തുമ്ബോള്‍ ക്ഷേത്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണെന്നാണ് സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വരയുടെ പ്രസ്താവനയും ഇതിനോടനുബന്ധിച്ചുള്ള നിലപാടാണെന്നാണ് റിപ്പോർട്ട്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പരസ്യമായി ഹിന്ദു അനുകൂല നിലപാടെടുത്തിരുന്നില്ല. ഹിന്ദു വോട്ടുകൾ ചോർന്നു പോകുന്നതിനുള്ള ആശങ്കയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലുമാണ് കോൺഗ്രസ് ഇത്തരം ഒരു നിലപാടെടുത്തതെന്നാണ് സൂചന. കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്നാണ് ബി.ജെ.പി.യുടെ ആരോപണം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷംപേരും ഹിന്ദുക്കളാണെന്നും ബി.ജെ.പി.യുടെ ഹിന്ദു അവകാശവാദം തെറ്റാണെന്നും പരമേശ്വര പ്രസ്താവിച്ചത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് ഗുണംചെയ്തു. ഇതേതന്ത്രം കര്‍ണാടകത്തിലും പ്രയോഗിക്കാനാണ് തീരുമാനമെന്ന് പ്രസ്താവനയില്‍നിന്ന് വ്യക്തമാണ്. അടുത്തിടെ ബംഗാളിൽ മമതാ ബാനർജിയും മൃദു ഹിന്ദുത്വം പുറത്തെടുത്തിരുന്നു. കര്‍ണാടകത്തില്‍ ദളിത് ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസിന്റെ കരുത്ത്. ഇതിന് കോട്ടംവരാത്തതരത്തില്‍ മൃദു ഹിന്ദു സമീപനവുമായി മുന്നോട്ടുപോകാമെന്നാണ് പരമേശ്വരയുടെ നിലപാട്.
സംസ്ഥാന പര്യടന യാത്രയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ജാതിയും കന്നഡവാദവും ശക്തമാക്കുന്ന കാഴ്ചയാണ് കര്‍ണാടകത്തിലേത്. ഇതുവരെ കാണാത്ത കന്നഡവാദത്തിനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തുക്കമിട്ടത്. കന്നഡവാദം ശക്തമാക്കുക വഴി ബി.ജെ.പി.യുടെ നീക്കത്തിന് തടയിടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ഇതോടൊപ്പമാണ് മൃദു ഹിന്ദു സമീപനവും സ്വീകരിക്കുന്നത്. ബി.ജെ.പിയെ പരമ്പരാഗതമായി പിന്തുണച്ചുവന്ന വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍ വിള്ളലുണ്ടാക്കാന്‍ ലിംഗായത്ത് മതവാദവും കോണ്‍ഗ്രസ് ഉയര്‍ത്തി.
Post Your Comments