ഖത്തറിൽ എത്തുന്ന വിദേശികൾക്ക് കൂടുതൽ സൗകര്യപ്രദമായ തീരുമാനങ്ങളുമായി ഖത്തർ മന്ത്രാലയം

ദോഹ: ഖത്തറിൽ എത്തുന്ന വിദേശികൾക്ക് കൂടുതൽ സൗകര്യപ്രദമായ തീരുമാനങ്ങളുമായി ഖത്തർ മന്ത്രാലയം. നാല് മാസത്തിനുള്ളില്‍ ഖത്തറിലേക്ക് ജോലിക്കായി എത്തുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി സ്വദേശത്ത് ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താനായി പുതിയ സംവിധാനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് സ്വദേശത്ത് വെച്ചു തന്നെ മെഡിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. നാട്ടില്‍ തന്നെ വിരലടയാളം ഉള്‍പ്പെടെയുള്ള പരിശോധനയും തൊഴില്‍ കരാര്‍ ഒപ്പിടുന്നതും പൂര്‍ത്തിയാക്കണം. ആദ്യ ഘട്ടത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ടൂണീഷ്യ, ബംഗ്ലാദേശ്, ഇന്‍ഡോനീഷ്യ എന്നീ എട്ട് രാജ്യങ്ങളിലാണ് പുതിയ നടപടി പ്രാബല്യത്തിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരിശോധനാ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് കേന്ദ്രമുള്ളത്. പുതിയ നടപടി അടുത്ത നാല് മാസത്തിനുള്ളില്‍ പ്രാബല്യത്തിലാകും. നടപടിക്ക് തുടക്കമിടുക ശ്രീലങ്കയിലെ കൊളംബോയിലാണ. പ്രാരംഭത്തില്‍ എട്ട് രാജ്യങ്ങളിലാണ് തുടങ്ങുന്നതെങ്കിലും പിന്നീട് മുഴുവന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
Leave a Comment