Latest NewsNewsIndia

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസ് : എസ്പി ത്യാഗിയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സിബിഐ

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗിയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സിബിഐ. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിയ്ക്ക് അനുകൂലമായി വ്യോമസേനാ ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള തന്റെ സ്വാധീനം എസ് പി ത്യാഗി ഉപയോഗിച്ചതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ഗൂഢാലോചനയില്‍ അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ എസ് ഗുജറാളിനും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിക്കാരായ ഇടനിലക്കാര്‍ ഗൈഡോ ഹാഷ്‌കെ, കാല്‍ലോസ് ഗെറോസ, ക്രിസ്ത്യന്‍ മൈക്കേല്‍ എന്നിവരും ചില അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 3,727 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്ത വെസ്റ്റ്‌ലന്‍ഡ്.

12 ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010ല്‍ കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ചിരുന്നു. ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എസ് പി ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് 2.28 കോടിയും കൈക്കൂലിയായി കൈപ്പറ്റിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ത്യാഗിയെ കൂടാതെ മറ്റു രണ്ടു സഹോദരങ്ങളായ സന്ദീപ്, രാജീവ് എന്നിവരടക്കം 13 പ്രതികള്‍കൂടിയുണ്ട്.

shortlink

Post Your Comments


Back to top button