
ന്യൂഡല്‍ഹി: ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരി ഒരു മാസമായി സമരം ചെയ്യുകയാണ്. കാരണം കേട്ട് ആരും മൂക്കിൽ വിരൽ വെക്കേണ്ട. ഓം ശാന്തി ശർമ്മ സീരിയസ് ആണ്. ആവശ്യം പ്രധാനമന്ത്രി മോദിയെ വിവാഹം കഴിക്കണം എന്നതാണ്. മോദിയെ വിവാഹം കഴിക്കുക എന്ന ആവശ്യവുമായി ജന്തര്‍ മന്ദറിനു മുന്നിലിരിക്കുന്ന ഓം ശാന്തിയെ കുറിച്ചുള്ള വാര്‍ത്ത ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്.”പ്രധാനമന്ത്രി ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്” -പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ഓം ശാന്തിയുടെ മറുപടി ഇങ്ങനെയാണ്. “ഇതേക്കുറിച്ചു കേൾക്കുമ്പോൾ ആളുകൾ ചിരിക്കും എന്നറിയാം എന്നാൽ എനിക്ക് മാനസിക നിലയിൽ തകരാറൊന്നുമില്ല,എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്ന്. എന്നാല്‍ അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന കാര്യവും എനിക്കറിയാം.”
“മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്കാരം ചെറുപ്പം മുതലേ പഠിപ്പിക്കുന്നില്ലേ? അതുകൊണ്ടു എന്നെക്കൊണ്ടാവുന്നതു ഞാൻ ചെയ്യാൻ ശ്രമിക്കുകയാണ്.” ഓം ശാന്തി പറഞ്ഞു. തനിക്കു നല്ല സാമ്പത്തിക സ്ഥിതിയുണ്ടെന്നും അതിൽ കുറച്ചു വിറ്റു മോദിക്ക് സമ്മാനം നൽകാനും ആഗ്രഹമുണ്ടെന്ന് ഇവർ പറയുന്നു.പ്രധാനമന്ത്രി കാണാനെത്തും വരെ ഇവിടെയിരിക്കുമെന്നാണ് ഓംശാന്തി പറയുന്നത്.
ജന്തര്‍ മന്ദറില്‍നിന്ന് മറ്റൊരിടത്തേക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം ഉണ്ടെങ്കിലും ഇപ്പോൾ ഓം ശാന്തി ഇവിടെ തുടരുകയാണ്.
News and photo courtesy:india today
Post Your Comments