
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) നിന്നും സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തെ തഴഞ്ഞു. ഇതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.
ഇതിനു പിന്നിൽ ചലച്ചിത്രമേളയിലെ പണത്തിന്റെ കളിയാണെന്ന് ചിത്രത്തിന്റെ സംവിധായകന് അനില്‍ തോമസ് പറഞ്ഞു. മാത്രമല്ല ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍ കൈകടത്തുന്നുണ്ടെന്നും അനില്‍ ആരോപിച്ചു.
മിന്നാമിനുങ്ങിനെ ഉള്‍പ്പെടുത്താത് എന്തെന്ന് അന്വേഷിച്ചപ്പോള്‍ ‘ഞങ്ങള്‍ക്ക് കാരണം പറയേണ്ട ആവശ്യമില്ലെ’ന്നായിരുന്നു മറുപടിയെന്ന് ഇവർ പറയുന്നു. വാണിജ്യവിജയം നേടിയ ചിത്രങ്ങളാണ് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് കൂടുതലും തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഭാഗത്തില്‍ അങ്കമാലി ഡയറീസ്, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ പേരില്‍ കോടതിയില്‍ പോകാനൊന്നും തല്ക്കാലം ഉദ്ദേശ്യമില്ലെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സംവിധായകൻ പറയുന്നു. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരും നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയല്ല കാണുന്നത്. അവരുടെ തീരുമാനങ്ങളില്‍ പണത്തിന്റെ സ്വാധീനമുണ്ടോ എന്ന സംശയമുണ്ട്. ഇവിടെ യഥാര്‍ഥത്തില്‍ ഉള്‍പ്പെടുത്തേണ്ട ചിത്രങ്ങള്‍ക്ക് പകരം മറ്റു പടങ്ങള്‍ തിരുകിക്കയറ്റി ഹൈലൈറ്റ് ചെയ്യുന്ന രീതിയാണുള്ളത്. ചലച്ചിത്രമേള ചിലര്‍ക്ക് കാശുണ്ടാക്കാനുള്ള വേദിയായി മാറുകയാണ്.
Post Your Comments