പ്രതിരോധത്തിൽ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ- ജപ്പാന്‍ ധാരണ

ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക സഹകരണവും സാങ്കേതിക, ഉപകരണ കൈമാറ്റവും വര്‍ധിപ്പിക്കാനും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെറയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധം, സുരക്ഷ തുടങ്ങിയ രംഗങ്ങളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ചർച്ചയിൽ ധാരണയായി.

ഇന്ത്യന്‍ നാവികസേനയും ജാപ്പനീസ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സും തമ്മില്‍ സൈനിക പരിശീലനവും കൊടുക്കല്‍വാങ്ങലുകളും വളരെ പ്രധാനമായാണ് കാണുന്നതെന്ന് ഇരു മന്ത്രിമാരും ചൂണ്ടിക്കാട്ടി. പ്രതിരോധ രംഗത്തെ സഹകരണവും കൈമാറ്റവും സംബന്ധിച്ച് 2014ല്‍ ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമായി തുടരുന്നതില്‍ ഇരു രാജ്യങ്ങളും സംതൃപ്തി അറിയിച്ചു.

ടോക്യോയില്‍ നടക്കുന്ന ഇന്ത്യയും ജപ്പാനും തമ്മിലുള്ള വാര്‍ഷിക മന്ത്രിതല ചര്‍ച്ചയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സന്ദര്‍ശനങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.

Share
Leave a Comment