
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ വൻ വിജയത്തിനും ബീഹാറിലെ നിതീഷിന്റെ ചുവടുമാറ്റത്തിനും ശേഷം അമിത്ഷാ മോദി കൂട്ടുകെട്ടിന്റെ അടുത്ത ലക്ഷ്യം തമിഴ്നാടെന്ന് സൂചന. വിഘടിച്ചു നിൽക്കുന്ന അണ്ണാ ഡി എം കെയിലെ വ്യത്യസ്ത വിഭാഗങ്ങളെ തങ്ങൾക്കൊപ്പം നിറുത്താനാണ് ബിജെപിയുടെ ശ്രമം. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത തമിഴ്നാട്ടിൽ ഭാവി രാഷ്ട്രീയംകൂടി കണക്കിലെടുത്ത് അണ്ണാ ഡി.എം.കെയുമായി തെരഞ്ഞെടുപ്പ് സഖ്യമാണ് മോദി -ഷാ കൂട്ടുകെട്ടിെൻറ മനസ്സിലുള്ളത്.
ഇനി രണ്ടുമാസത്തിനകം വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം പരീക്ഷിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ അമ്മ വിഭാഗം, മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിെൻറ പുരട്ച്ചി തലൈവി അമ്മ വിഭാഗം, അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ വിഭാഗം എന്നീ ഗ്രൂപ്പുകളുമായി ചർച്ചകൾ ഉണ്ടായേക്കും.
മുഖ്യമന്ത്രി പദവിയിൽ എടപ്പാടി കെ. പളനിസാമി തുടരുകയും ജന. െസക്രട്ടറിയായി ഒ. പനീർസെൽവത്തെയും നിയമിച്ചുള്ള സമവായ ഫോർമുലയാണ് അമിത് ഷാ മുന്നോട്ടുവെച്ചിരിക്കുന്നത്. തമിഴകത്തിന്റെ ഉത്തരവാദിത്വമുള്ള വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി വിജയിക്കുമെന്ന് ഉറപ്പായതോടെ തന്ത്രങ്ങൾ ഇനി അമിത് ഷാ കാര്യങ്ങളിൽ നേരിട്ടായിരിക്കും ഇടപെടുക.
Post Your Comments