
സിപിഎം എംപിയുടെ ആഡംബരം ചോദ്യം ചെയ്ത പാര്‍ട്ടി അനുഭാവിയെ ജോലിയിൽ നിന്നും പുറത്താക്കി. പശ്ചിമ ബംഗാളിലാണ് സംഭവം. സിപിഎമ്മിന്റെ രാജ്യസഭാ എംപിയും എസ്എഫ്ഐ മുന്‍ ജനറല്‍ സെക്രട്ടറിയുമായ റിതബ്രത ബാനര്‍ജിയുടെ ആഡംബര ജീവിതം ഫേസ്‍ബുക്കിലൂടെ ചോദ്യം ചെയ്ത പാര്‍ട്ടി അനുഭാവിയായ യുവാവിന്റെ ജോലി തെറിപ്പിച്ചാണ് രാജ്യസഭാ എംപി തന്റെ ‘സ്വാധീനശക്തി’ തെളിയിച്ചത്.
ഷര്‍ട്ടില്‍ 30000 രൂപയിലേറെ വില വരുന്ന മോ ബ്ലാ പേനയും കയ്യില്‍ ആപ്പിള്‍ കമ്പനിയുടെ 27000 രൂപ വിലവരുന്ന സ്‍മാര്‍ട്ട് വാച്ചും ധരിച്ചുള്ള ചിത്രം റിതബ്രത തന്റെ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെയാണ് യുവാവ് ചോദ്യം ചെയ്തത്. പാര്‍ട്ടി അനുഭാവിയുടെ ചോദ്യം ചെയ്യൽ ഇഷ്ടപെടാത്ത റിതബ്രത യുവാവ് ജോലി ചെയ്യുന്ന സ്റ്റാര്‍ട്ട്അപ് കമ്പനിയുടെ എച്ച്ആര്‍ മാനേജര്‍ക്ക് ഔദ്യോഗിക ഇമെയില്‍ നിന്നു നിര്‍ദേശം നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ എങ്ങനെ ന്യായീകരിക്കണമെന്നറിയാതെ പശ്ചിമബംഗാള്‍ സിപിഎം നേതൃത്വം കുഴയുകയാണ്.
ഈ മാസം 12 ന് സിലിഗുരിയില്‍ ഈസ്റ്റ് ബംഗാള്‍ – മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ റിതബ്രതയും എത്തി. അപ്പോള്‍ എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. വിലയേറിയ പേനയും വാച്ചും ധരിച്ച് നില്‍ക്കുന്ന റിതബ്രതയുടെ ചിത്രമാണ് ഫേസ്‍ബുക്കില്‍ വൻ ചർച്ചാ വിഷയമായത്.’പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ താങ്കള്‍ക്ക് ലഭിക്കുന്ന മാസവരുമാനം ആറായിരം രൂപയാണ്. ഇതുപോലൊരു വാച്ചും പേനയും വാങ്ങണമെങ്കില്‍ താങ്കളുടെ ആറുമാസത്തെ വരുമാനം തികയില്ല. ഇത്രയും ആഡംബര ജീവിതം നയിക്കാന്‍ എന്താണ് താങ്കളുടെ വരുമാന സ്രോതസ് ? തുടങ്ങിയ ചോദ്യങ്ങളാ യിരുന്നു ചിത്രത്തിന്റെ താഴെയുള്ള കമന്റ് ബോക്സില്‍ നിറഞ്ഞത്. സംഭവം വൈറലായതോടെയാണ് യുവാവിന്റെ ജോലി തെറിപ്പിക്കാന്‍ റിതബ്രത തീരുമാനിച്ചത്.
“താന്‍ പാര്‍ലമെന്റ് അംഗമാണെന്നും നിങ്ങളുടെ ഈ ജോലിക്കാരന്‍ തനിക്കെതിരെ ഫേസ്‍ബുക്കിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്നും,ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും മെയിലില്‍ റിതബ്രത കമ്പനി എച്ച്ആറിന് അയച്ച മെയിലില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു യുവാവിനെ ജോലിയില്‍ നിന്നു കമ്പനി പുറത്താക്കിയത്.
Post Your Comments