
ന്യൂ ഡൽഹി : വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കളങ്കിതരായ നേതാക്കളെ ഒഴിവാക്കുവാൻ അഞ്ചംഗ ബെഞ്ചിനെ സുപ്രീം കോടതി ഉടൻ രൂപീകരിക്കും. ഗുരുതരമായ കേസുകളില്‍ പ്രതിയായവരെ മത്സരിക്കാന്‍ അനുവദിക്കാമോയെന്നും വിചാരണയുടെ ഏതുഘട്ടത്തില്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാമെന്നുമാണ് ഈ ബെഞ്ച് തീരുമാനിക്കുക.
ഒട്ടേറെ കുറ്റവാളികള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട് ഇവര്‍ ജയിച്ചാല്‍ എന്തു നടപടിെയടുക്കാനാകുമെന്നും ചൂണ്ടി കാട്ടി അഡ്വ. വികാസ് സിങ് മുഖേന ബി.ജെ.പി. വക്താവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പോടെ നിയമം ബോധ്യപ്പെടാന്‍ ഇക്കാര്യത്തില്‍ വിശദീകരണം അനിവാര്യമാണ് , ഒട്ടേറെ കള്ളക്കേസുകളുണ്ടാകാന് സാധ്യതയുളളതിനാല്‍ ഈ വിഷയത്തില്‍ പെട്ടെന്ന് ഉത്തരം നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിങ്ദോയും സന്നദ്ധസംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനും ഇതേ ആവശ്യമുന്നയിച്ച് നൽകിയ പൊതുതാല്പര്യ ഹർജി പുതിയ ബെഞ്ചിനു കൈമാറും.
ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന ജനപ്രതിനിധിയെ കുറ്റക്കാരനായി കണ്ടെത്തുന്ന ഘട്ടത്തിലാണോ കുറ്റപത്രം തയാറാക്കുമ്പോഴാണോ അയോഗ്യനാക്കേണ്ടെതന്നു തീരുമാനിക്കാന്‍ ഒരു വിശാല ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപാധ്യായ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പൊതുതാല്പര്യഹര്ജികള് മൂന്നംഗ ബെഞ്ച് കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടത്.
കുറ്റപത്രത്തില്‍ സ്ഥാനംപിടിച്ച ആളെ മത്സരത്തില്‍നിന്നു വിലക്കുന്നതുള്‍പ്പെടെയുള്ള വിഷയവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ ഗൗരവമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ജനപ്രതിനിധിയെ അയോഗ്യനാക്കുകയും ചെയ്യാം.
Post Your Comments