
കട്ടപ്പന: ജനവാസമേഖലയില്‍ സംസ്ക്കരിച്ച മൃതദേഹം പുറത്തെടുത്ത് കട്ടപ്പന പൊതു ശ്മശാനത്തില്‍ അടക്കം ചെയ്തു. ഇടുക്കിയിലെ കട്ടപ്പനക്കടുത്ത് കാഞ്ചിയാര്‍ പേഴുംകണ്ടത്താണ് സംഭവം. ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇടുക്കി ആര്.ഡി.ഒ എത്തിയാണ് മൃതദേഹം പുറത്തെടുക്കാന്‍ ഉത്തരവിട്ടത്.
ഇമ്മാനുവല്‍ ഫെയ്ത്ത് മിനിസ്ട്രി സഭാവിശ്വാസിയായ പാണാംതോട്ടത്തില്‍ തങ്കച്ചന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പേഴുംകണ്ടത്ത് അടക്കം ചെയ്തത്. ഇവിടെ ശ്മശാനത്തിനായി സഭാ അധികൃതര്‍ ജില്ലാ കളക്ടറില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. തുടര്‍ന്ന് കട്ടപ്പന ഡി.വൈ.എസ്.പി എത്തി സഭാവിശ്വാസികളുമായും നാട്ടുകാരുമായും ചർച്ച നടത്തി. മൃതദേഹം നീക്കം ചെയ്യാമെന്ന് സഭയുടെ പാസ്റ്ററായ ബേബി ദേവസ്യ ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ഇതേതുടർന്ന് കട്ടപ്പന – കോട്ടയം സംസ്ഥാനപാത മൂന്നു തവണ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് ഇടുക്കി ആര്.ഡി.ഒ എസ്.രാജീവ് സ്ഥലത്തെത്തി വീണ്ടും ചര്‍ച്ച നടത്തിയ ശേഷം മൃതദേഹം നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. പിന്നീട് കട്ടപ്പന നഗര സഭയുടെ പൊതു ശ്മശാനത്തിലെത്തിച്ച് മൃതദേഹം സംസ്ക്കരിച്ചെങ്കിലും ബന്ധുക്കളും സഭാവിശ്വാസികളും ചടങ്ങിൽ സംബദ്ധിച്ചില്ല.
Post Your Comments