എഫ് ഐ ആറുകള്‍ 24 മണിക്കൂറിനകം വെബ്സൈറ്റില്‍ ലഭ്യമാക്കണമെന്ന് സുപ്രിംകോടതി

 

ന്യൂഡൽഹി:എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം എഫ്.ഐ.ആര്‍ വിവരങ്ങള്‍ വെബ്സൈറ്റിലിടണമെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിട്ടത്.

നേരത്തെ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനങ്ങള്‍ എഫ്.ഐ.ആര്‍ അപ്ലോഡ് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 24 മണിക്കൂറായി കുറച്ചത്.ഭീകരപ്രവര്‍ത്തനം, സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്യുന്ന പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് എഫ്‌ഐആര്‍ വെബ്സൈറ്റില്‍ നല്‍കുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

എഫ്‌ഐആര്‍ പ്രസിദ്ധീകരിച്ചില്ലെന്ന കാരണം പറഞ്ഞു ജാമ്യം നേടാന്‍ കുറ്റവാളികള്‍ക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.യൂത്ത് ലോയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. എഫ്.ഐ.ആര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ ആനുകൂല്യം കുറ്റാരോപിതര്‍ക്ക് ലഭിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Share
Leave a Comment