
ദില്ലി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. 65 ഓളം ഹർജികളാണ് കോടതിക്കും മുമ്പാകെയുള്ളത്.
നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകള്‍, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികൾ ഹർജി നൽകിയിട്ടുണ്ട്. അതേസമയം, നിയമം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന 6 സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹർജികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജികളിൽ സുപ്രീംകോടതിയെടുക്കുന്ന തീരുമാനം കേന്ദ്രസർക്കാരിനും നിർണായകമാണ്.
മുസ്ലീം ലീഗ് മഹാ റാലി ഇന്ന്
വഖഫ് ബില്ലിനെതിരായ മുസ്ലിം ലീഗ് മഹാ റാലി ഇന്ന്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ ലക്ഷം പേരെ അണിനിരത്താനാണ് ലീഗ് തീരുമാനം. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധ റാലി നടക്കുക. നിയമ പോരാട്ടത്തിനൊപ്പം പൊതുജന പ്രതിഷേധവും ശക്തമാക്കാൻ ഉദ്ദേശിച്ചാണ് മഹാ റാലി. സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബില്ലിനെതിരെ ലോക്സഭയിൽ സംസാരിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ അമരീന്ദർ സിങ് രാജാ വാറിങ് സംസാരിക്കും. തെലങ്കാന മന്ത്രി അനസൂയ സീതക്കയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വഖഫ് ബില്ലിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് നടത്തുന്നതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
Post Your Comments