India

പത്താന്‍കോട്ട് ഭീകരാക്രമണം അഫ്‌സല്‍ ഗുരുവിന്റെ വധത്തിനുള്ള പ്രതികാരമായാണെന്ന് വെളിപ്പെടുത്തല്‍

ഛത്തീസ്ഗഢ്: പത്താന്‍കോട്ട് ഭീകരാക്രമണം പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിന്റെ വധത്തിനുള്ള പ്രതികാരമായാണെന്ന് വെളിപ്പെടുത്തല്‍. ആഭരണ വ്യാപാരിയായ രാജേഷ് വര്‍മ്മയുടേതാണ് വെളിപ്പെടുത്തല്‍. 31-ാം തിയ്യതി എസ്.പി സല്‍വീന്ദര്‍ സിംഗിനും അദ്ദേഹത്തിന്റെ പാചകക്കാരന്‍ മദനുമൊപ്പം ഇദ്ദേഹവും അതിര്‍ത്തിയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഇവരുടെ വാഹനം ഭീകരര്‍ പിടിച്ചെടുത്തത്. കഴുത്തില്‍ മുറുവേല്‍പ്പിച്ച ശേഷം ഭീകരര്‍ രാജേഷിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

അഫ്‌സല്‍ ഗുരുവിനു വേണ്ടി പ്രതികാരം ചെയ്യുമെന്ന് കാറിലിരുന്ന് ഭീകരര്‍ പറഞ്ഞതായി രാജേഷ് പ്രതികരിച്ചു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. 18-21 പ്രായം വരുന്ന അവര്‍ സൈനിക വേഷത്തിലായിരുന്നു. താനോടിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം വാഹനത്തിന്റെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയായിരുന്നു. അമൃതസറിലേക്ക് എത്ര ദൂരമുണ്ടെന്ന് അന്വേഷിച്ച അവര്‍ വാഹനത്തിലിരുന്ന് തങ്ങളുടെ കമാന്‍ഡറുമായി സംസാരിക്കുകയും നീക്കത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. എസ്.പിയേയും പാചക്കാരനേയും ഇടയ്ക്ക് പുറത്തേക്ക് തള്ളിയ അവര്‍ തന്നേയും കൊണ്ട് ദീര്‍ഘദൂരം സഞ്ചരിച്ചു. വഴികളെല്ലാം അവര്‍ക്ക് ഏറെക്കുറെ പരിചയമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

തന്റെ പക്കല്‍ നിന്നും 2000 രൂപയും തട്ടിയെടുത്തു. പാനീയവും ചോക്‌ലേറ്റും തന്നോട് ആവശ്യപ്പെട്ടുവെന്നും രാജേഷ് വര്‍മ്മ പറയുന്നു. കാര്‍ എസ്.പിയുടെതാണെന്ന് ഭീകരര്‍ അറിഞ്ഞിരുന്നില്ല. അബദ്ധവശാല്‍ സൈറണ്‍ ബട്ടണ്‍ ഉപയോഗിച്ചപ്പോഴാണ് ഒരു വി.ഐ.പിയുടെ വാഹനമാണെന്ന് അറിഞ്ഞത്. ഇക്കാര്യം അവര്‍ അവരുടെ കമാന്‍ഡറെ അറിയിച്ചപ്പോള്‍ എസ്.പിയെ പിടികൂടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം കാറുമായി എസ്.പിയെ തിരഞ്ഞ് ഇറക്കിവിട്ട സ്ഥലത്ത് തിരിച്ചുവന്നെങ്കിലും പാചകക്കാരനെയും കൊണ്ട് എസ്.പി ഓടിരക്ഷപ്പെട്ടിരുന്നു. അവര്‍ക്ക് തന്നെ ഉപദ്രവിക്കാന്‍ ലക്ഷ്യമില്ലായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതിനാല്‍ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും രാജേഷ് വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button