
പത്തനംതിട്ട : നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. പോലീസ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തു.
പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അതേ സമയം സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുമായുള്ള തെളിവെടുപ്പ് ഇന്ന് പൂർത്തിയായി.
അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്.
അതേ സമയം പ്രതികളുടെ കസ്റ്റഡി കാലാവാധി നാളെ അവസാനിക്കും. പ്രതികളുടെ മൊബൈൽ ഫോണുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഇനി മുതൽ ഡിവൈഎസ്പിക്കായിരിക്കും.
ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
തുടർന്ന് അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം വേഗത്തിലാക്കിയത്.
Post Your Comments