കൊല്ലം: ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകള്‍ പിന്‍തുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്‌നപൂജ നടത്തിയെന്ന പരാതിയില്‍ പിടിയിലായവരും പ്രതി സഹദും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അരും കൊലയ്ക്ക് പിന്നില്‍ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തര്‍ക്കവുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
Read Also: കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 10 പേർക്കു പരിക്ക്
കഴിഞ്ഞദിവസമാണ് ഇര്‍ഷാദിനെ കഴുത്തറുത്ത് കൊന്ന നിലയില്‍ പ്രതി സഹദിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി ഇര്‍ഷാദ് സഹദിന്റെ വീട്ടില്‍ വന്നു പോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉള്‍പ്പടെയുടെ ലഹരിമരുന്നുകള്‍ക്ക് ഇരുവരും അടിമയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇര്‍ഷാദിന്റെ കഴുത്തറുത്തത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നു.
ഇര്‍ഷാദിന്റെ വീട്ടിലെ ഫര്‍ണിച്ചറുകള്‍ വിറ്റ പണം സഹദ് ആവശ്യപ്പെട്ടെന്നും ഇത് നല്‍കാത്തിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് സഹദ്. ആഭിചാര ക്രിയകളോട് താല്‍പര്യം പുലര്‍ത്തിയിരുന്നയാളാണ് പ്രതി. ചടയമംഗലത്ത് നഗ്‌നപൂജ നടത്തിയെന്ന പരാതിയില്‍ പിടിയിലായവരും സഹദും തമ്മില്‍ സൗഹൃദമുണ്ടെന്നും പൊലീസ് കണ്ടെത്തി.
കൊലപാതക ശേഷം പിടിയിലായ സമയത്തും പ്രതി ലഹരിയിലായിരുന്നു. ഒരു ദിവസം എടുത്തു പ്രതി ലഹരിയില്‍ നിന്നും മുക്തനാകാന്‍. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്‌പോര്‍ട്‌സ് കോട്ട വഴിയാണ് ഇര്‍ഷാദ് പൊലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. അടൂര്‍ പൊലീസ് ക്യാമ്പിലെ ഹവില്‍ദാറായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി. നാല് മാസം മുമ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും തിരികെ ജോലിയില്‍ പ്രവേശിച്ചില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇര്‍ഷാദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Leave a Comment