Latest NewsKeralaNews

കാട് പിടിച്ച് വീടുംപരിസരവും, നാട്ടുകാരുമായും സമ്പര്‍ക്കമില്ല; ചോറ്റാനിക്കരയിലെ കൂട്ടആത്മഹത്യയ്ക്ക് പിന്നില്‍

ചോറ്റാനിക്കര: ചോറ്റാനിക്കരയില്‍ മക്കളെ കൊലപ്പെടുത്തി അധ്യാപക ദമ്പതിമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും. ചോറ്റാനിക്കര തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് പടിഞ്ഞാറേ വാര്യത്ത് രഞ്ജിത് (40) ഭാര്യ രശ്മി ഇവരുടെ രണ്ടുമക്കള്‍ എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: ഇറാന്റെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ആക്രമിക്കില്ല: ഉറപ്പു നല്‍കി ഇസ്രായേലും യുഎസും

മകള്‍ ആദ്യയുടെ സംഗീത അരങ്ങേറ്റത്തിന്റെ വീഡിയോ രശ്മി സമൂഹമാധ്യമങ്ങളിള്‍ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. ഏതാണ്ട് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ആ സന്തോഷം തല്ലിക്കെടുത്തി നാല് ജീവനുകള്‍ പൊലിയാന്‍ കാരണമായതെന്തെന്ന അമ്പരപ്പിലാണ് പ്രദേശവാസികള്‍.

മാസങ്ങളായി ആള്‍ത്താമസമേ ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു രഞ്ജിത്തിന്റെ വീടും പരിസരവും. അടിച്ചു വാരി വൃത്തിയാക്കിയിട്ട് നാളുകളേറെയായിട്ടുണ്ടെന്ന് കാടു കയറിത്തുടങ്ങിയ മുറ്റവും പരിസരവും ഓര്‍മിപ്പിക്കും. വീടിന്റെ നാലുപാടും കരിയലകളും മാറാലയുമാണ്. ഒച്ചും അട്ടയുമാണ് ചുമരുകളില്‍. ഈ വീടിനുള്ളില്‍ നാല് മനുഷ്യര്‍ ജീവിച്ചിരുന്നുവെന്ന് തന്നെ വിശ്വസിക്കാന്‍ പ്രയാസമാണ്. വീടിന്റെ ഒരു ഭാഗത്ത് പാതികത്തിയ നിലയില്‍ കുറേ ഇന്‍ഹെയ്‌ലര്‍ ബോട്ടിലുകളും കിടപ്പുണ്ടായിരുന്നു. ആസ്മ രോഗിയായിരുന്നു രഞ്ജിത്ത് എന്ന് പ്രദേശവാസികളിലൊരാള്‍ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ സൈക്കിളുകളും പൊടി പിടിച്ച് മുറ്റത്ത് മറിഞ്ഞു കിടപ്പുണ്ടായിരുന്നു.

നാട്ടുകാരുമായി തീരെ സമ്പര്‍ക്കം രഞ്ജിത്തിനും കുടുംബത്തിനും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രഞ്ജിത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പഞ്ചായത്ത് മെമ്പറുള്‍പ്പടെ പറയുന്നു. അവധി ദിവസം പോലും കുട്ടികളെ പുറത്ത് പലരും കണ്ടിരുന്നില്ല. പല സമയങ്ങളിലും കുട്ടികള്‍ക്കുള്ള ഭക്ഷണം രഞ്ജിത്ത് പുറത്തു നിന്ന് വാങ്ങിയിരുന്നതായും പ്രദേശവാസികള്‍ പറയുന്നു.

രഞ്ജിത്തിന്റെ വീടിനു താഴെയുള്ള തറവാട്ട് വീട്ടിലാണ് അമ്മയും സഹോദരന്റെ കുടുംബവും താമസിക്കുന്നത്. അവര്‍ മരണ വിവരം അറിയുന്നത് വീട്ടിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയപ്പോഴാണ്. കണ്ടനാട് സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ് രഞ്ജിത്ത്.

പൂത്തോട്ട എസ്.എന്‍.ഡി,പി സ്‌കൂളിലെ അധ്യാപികയാണ് രശ്മി. അതേ സ്‌കൂളില്‍ തന്നെയാണ് മക്കളായ ആദ്യയും ആദിയും പഠിക്കുന്നത്. ഇരുവരും സ്‌കൂളിലെത്തിയിട്ടില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്നറിയിച്ച് സ്‌കൂളിലെ അധ്യാപകര്‍ അയല്‍ക്കാരെ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് ചാരിയിട്ടിരുന്നു. കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. കുറച്ചുനേരം കാത്തിരുന്നതിന് ശേഷം വാതിലില്‍ തട്ടിയപ്പോള്‍ വാതില്‍ തുറന്നുവന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രശ്മിയേയും രഞ്ജിത്തിനേയും മരിച്ചനിലയില്‍ കണ്ടത്. കുട്ടികള്‍ രണ്ടു പേരും കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.

മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പറയുന്ന ഒരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button