Kerala

നടൻ ടിപി മാധവൻ അന്തരിച്ചു

കൊല്ലം: സിനിമ നടനും അമ്മയുടെ മുൻ സെക്രട്ടറിയും നിർമാതാവുമായ ടി.പി. മാധവൻ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ടി പി മാധവന്‍ താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു.

രാഗം എന്ന സിനിമയക്ക് ശേഷം മലയാളത്തില്‍ സ്ഥിര സാന്നിധ്യമായ അദ്ദേം ആദ്യം വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങിയത്. പിന്നീട് കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.1994 മുതല്‍ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറല്‍-സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ടി പി മാധവന്‍. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.

ഇതിനിടെ മറവി രോഗം ബാധിക്കുകയും ചെയ്തിരുന്നു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍ പി പിള്ളയുടെ മകനാണ് ടി പി മാധവന്‍. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.

 

shortlink

Post Your Comments


Back to top button