4 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 250 ഹിസ്ബുല്ല നേതാക്കൾ, രണ്ടായിരത്തിലധികം ഹിസ്ബുല്ല കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം തകർത്തു

ടെൽഅവീവ്: നാലു ദിവസത്തിനിടെ 250 ഹിസ്ബുല്ല സായുധ അംഗങ്ങളെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ വധിക്കപ്പെട്ടെന്നും ഇസ്രയേൽ പ്രതിരോധസേന വ്യക്തമാക്കുന്നു. ഹിസ്ബുള്ളയുടെ രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല മുതൽ സാധാരണ സൈനികൻ വരെ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്.

അഞ്ച് ബറ്റാലിയൻ കമാൻഡർമാരെയും പത്ത് കമ്പനി കമാൻഡർമാരെയും ആറ് പ്ലാറ്റൂൺ കമാൻഡർമാരെയും വധിച്ചതായി സൈ‌ന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാഷിദ് സഖാഫിയെ വധിച്ചത്. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് റാഷിദ് സഖാഫിയെ വധിച്ചത്. 2000 മുതൽ ഹിസ്ബുല്ലയുടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ മേധാവിയാണ്.

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ കഴിഞ്ഞ മാസം അവസാനം കൊലപ്പെടുത്തിയിരുന്നു. തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസൻ നസ്റല്ല. വെള്ളിയാഴ്ച രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.

Share
Leave a Comment